ഈസ്റ്റർ വിപണി ലക്ഷ്യമാക്കി വളർത്തിയ താറാവുകൾ ചത്തത് പക്ഷിപ്പനിമൂലമല്ലെന്ന് സ്ഥിരീകരിച്ചതോടെ കർഷകരുടെ ആശങ്കകൾ അവസാനിച്ചു. റെയ്മറല്ല എന്ന ബാക്ടീരിയ ബാധിച്ചാണ് കുട്ടനാട്ടിലെ 6000ത്തോളം താറാവുകൾ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 42 ദിവസം പ്രായമായ താറാവുകളാണ് കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമായി നാല് ദിവസം കൊണ്ട് ചത്ത് വീണത്. തീറ്റയിലെ പൂപ്പൽ മൂലവും താറാവുകൾ ചത്തതായി പരിശോധനയിൽ തെളിഞ്ഞു. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട്ചെയ്തതിന്ശേഷമാണ് കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും താറാവുകൾ ചത്ത് വീണത്. അതിനാൽ പക്ഷിപ്പനി എന്ന നിഗമനത്തിലായിരുന്നു കുട്ടനാട്ടിലെ താറാവ് കർഷകർ.
പ്രാഥമിക പരിശോധനയിൽ തന്നെ പക്ഷിപ്പനിയുടെ ലക്ഷണമില്ലെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് തിരുവല്ലയിലെ പക്ഷിരോഗ പരിശോധനാ ലാബിൽ നടത്തിയ ചത്ത താറാവുകളുടെ സാമ്പിൾ പരിശോധനയിൽ റെയ്മറല്ല രോഗബാധയാണെന്ന് കണ്ടെത്തി. താറാവിൻ കുഞ്ഞുങ്ങളെ ബാധിക്കുന്ന ബാക്ടീരിയൽ രോഗമാണിത്. ആന്റിബയോട്ടിക്കുകൾ താറാവിൻ കുഞ്ഞുങ്ങൾക്ക് നൽകുന്നത് വഴി രോഗത്തെ ചെറുത്ത് നിൽക്കുന്നതിനും സാധിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. നാളുകൾക്ക് മുൻപ് കുട്ടനാട്ടിൽ പടർന്ന് പിടിച്ച പക്ഷിപ്പനി കോടികളുടെ നഷ്ടമാണ് താറാവ് കർഷകർക്ക്സൃഷ്ടിച്ചത്. കഴിഞ്ഞ പ്രളയത്തിലും താറാവുകൾചത്ത് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിരുന്നു. ഈസ്റ്റർ സീസൺ ലക്ഷ്യമാക്കി ഇത്തവണ വൻതോതിലാണ് കുട്ടനാട്ടിൽ കൃഷി നടത്തിയിട്ടുള്ളത്.
കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ഹാച്ചറികളിൽനിന്നു വിരിയിച്ച ചാര, ചെമ്പല്ലി ഇനത്തിലുള്ള ആയിരക്കണക്കിന് താറാവുകളെയാണ് വിപണിയിലേക്ക് ഇറങ്ങാൻ തയ്യാറാകുന്നത്. താറാവിന് ഈസ്റ്ററിനോട് അടുക്കുമ്പോൾ 300 മുതൽ 350 രൂപ വരെയാകും വില. മൂന്നു മാസം കൊണ്ടാണ് താറാവിൻ കുഞ്ഞുങ്ങളെ വില്പനയ്ക്കായി വളർത്തിയെടുക്കുന്നത്. കോടികളുടെ കച്ചവടമാണ് ഒരു സീസണിൽ മാത്രം നടക്കുന്നത്. പല ജില്ലകളിലേക്കും ഈസ്റ്റർ സീസൺ മുന്നിൽ കണ്ട് കുട്ടനാട്, അപ്പർ കുട്ടനാട് ഫാമുകളിൽനിന്ന് താറാവിൻ കുഞ്ഞുങ്ങളെ കൊണ്ടുപോയി വളർത്തി വിൽക്കുന്നുണ്ട്. ഒരു താറാവ് ഏകദേശം ഒന്നരക്കിലോയോളം തൂക്കം വരും. കുട്ടനാടൻ താറാവ് മുട്ടയ്ക്ക് 9 മുതൽ 11 രൂപ വരെയാണ് വില.
English Summary:No fall in kuttanadan Ducks market
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.