19 April 2024, Friday

Related news

November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022
October 16, 2022
October 15, 2022
October 15, 2022
October 14, 2022

സ്വന്തമായി വീടില്ല, പക്ഷേ വണ്ടികൾ നിരവധി: നിഗൂഢതകളിൽ ഷാഫി

Janayugom Webdesk
കൊച്ചി
October 12, 2022 8:35 pm

കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ജീവിതം അടിമുടി ദുരൂഹം.
തികച്ചും സാധാരണക്കാരന്റേതായ ശൈലിയിൽ ജീവിക്കുന്ന ഷാഫിയുടെ ജീവിതം ആർഭാടം നിറഞ്ഞതായിരുന്നു.
പെരുമ്പാവൂർ സ്വദേശിയായ ഷാഫി ഏറെക്കാലമായി എറണാകുളം സൗത്തിലായിരുന്നു താമസം. സ്വന്തം വീടില്ലാത്തതിനാൽ അതും വാടകയ്ക്കായിരുന്നു. എന്നാൽ ഷാഫിക്ക് നിരവധി വാഹനങ്ങളാണ് ഉണ്ടായിരുന്നത്. സ്കോർപ്പിയോയിൽ തുടങ്ങി ആലുവ — ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ സ്വന്തമായുണ്ടായിരുന്നുവെന്നാണ് സുഹൃത്ത് ബിലാൽ സാക്ഷ്യപ്പെടുത്തുന്നത്. മകളുടെ മക്കളുടെ പേരിലുള്ള അദീൻസ് എന്ന പ്രൈവറ്റ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. കേസിൽ പിടികൂടിയ സ്കോർപ്പിയോ കാറും മകളുടെ മക്കളുടെ പേരിൽ തന്നെയായിരുന്നു. കൂടാതെ സൗത്തിൽ ഒരു ഹോട്ടലും ഷാഫിയും കുടുംബവും നടത്തിയിരുന്നു.
ഷാഫി ലഹരി മരുന്ന് സംഘത്തിലെ കണ്ണിയായിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഷാഫി ഉപയോഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഹരി എത്തിച്ചിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
ലോട്ടറി വിൽക്കുന്ന മറ്റ് പല സ്ത്രീകളെയും സ്വാധീനിക്കാൻ ഷാഫി ശ്രമിച്ചിരുന്നു. ഇവരിൽ നിന്ന് ലോട്ടറി എടുത്തും പണം കടം നൽകിയും ലോട്ടറി വിൽക്കുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി. ഇങ്ങനെയാണ് പത്മയുമായി ബന്ധം സ്ഥാപിച്ചത്. കളമശേരിയിൽ ഒരു കൊലപാതകക്കേസിൽ താൻ ജയിലിൽ കിടന്നതായി ഷാഫി പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്നതിനായി എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.
രാത്രികാലങ്ങളിൽ ഒറ്റക്കിറങ്ങി നടക്കുന്ന സ്ത്രീകളേയും ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകളെയും കണ്ടെത്തി അവരെ നരബലിക്കെത്തിക്കുന്നതിനുള്ള നീക്കമാണ് ഷാഫി നടത്തിയത്. ഇതിനായി സൗത്ത് കെഎസ്ആർടിസി ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ എത്തുന്ന സ്ത്രീകളെ സമീപിച്ചിരുന്നു. ഇവരുമായി പലവിധ വഴികളിലൂടെ ബന്ധം സ്ഥാപിക്കും. തുടർന്ന് ഇവർക്ക് പണം ഉൾപ്പെടെ കടം നൽകി വിശ്വാസം പിടിച്ചു പറ്റാനും ഷാഫി ശ്രമിക്കും. ഇത്തരത്തിൽ ഏറെ കാലമായി നല്ല ബന്ധത്തിലായിരുന്നവരെയാണ് ഷാഫി നരബലിക്കായി എത്തിച്ചത്.
ശ്രീദേവി എന്ന പേരിൽ ഷാഫി ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിംഗുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവൽ സിംഗുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തിൽ കൂടുതൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവൽ സിങ്ങിനെയും ലൈലയെയും പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പർ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈൽ നമ്പർ ഷാഫി കൈമാറി. ഭഗവൽ സിംഗ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവൽ സിംഗിന്റെ വീട്ടിലെത്തി. ഭഗവൽ സിംഗിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. നരബലി നൽകിയാൽ കൂടുതൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തിൽ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവൽ സിംഗിനോടു പറഞ്ഞു. ഇക്കാര്യത്തിൽ വാസ്തവമുണ്ടോ എന്നറിയാൻ ഭഗവൽ സിംഗ് ശ്രീദേവി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. എന്നാൽ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവൽ സിംഗ് അറിഞ്ഞിരുന്നില്ല. 

Eng­lish Sum­ma­ry: No house of his own, but many car­riages: Shafi’i on the Mysteries

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.