കോവിഡ് 19 ഭീതിയിൽ രാജ്യം അകക്കണ്ണിൽ പിന്തുടരുന്നത് ഈ കൊച്ചുസംസ്ഥാനത്തെയാണ്. കോവിഡ് 19 ബാധയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടപ്പോൾ ഇക്കാര്യം ഊട്ടിഉറപ്പിച്ച് ചരിത്രത്തില്‍ ഇടം നേടി കേരളം.
ഇറ്റലിയിൽ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നു രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് കോവിഡ് 19 രോഗബാധയിൽ നിന്ന് മോചിതരായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടിലേക്ക് മടങ്ങിയത്. ലോകത്താകെ കൊറോണ വ്യാപിച്ചതോടെ, പ്രായമായവരെ പരിചരിക്കേണ്ടതില്ല എന്ന് പല ലോകരാജ്യങ്ങളും തീരുമാനിച്ചിരുന്നിടത്താണ് വയോധികരെ രോഗമുക്തരാക്കി കേരളം ലോകത്തിന് മാതൃകയാകുന്നത്.
കൊറോണ ബാധിച്ച് ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന ഏറ്റവും പ്രായമുള്ളവരും ഇവരാണ്. ലോകത്ത് തന്നെ 60 വയസിന് മുകളിൽ കോവിഡ് 19 ബാധിച്ചവരെ ഹൈറിസ്കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് പുറമേയാണ് കൊറോണ വൈറസ് ഇവരെ ബാധിച്ചത്. മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെയാണ് ജീവതത്തിലേക്ക് ഇവർ തിരിച്ചെത്തിയത്. ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഈ വയോധികര്‍ക്കും മാർച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള തീവ്രഇച്ഛയിൽ മാർച്ച് 9ന് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാർഡിൽ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയിൽ വാര്‍ധക്യത്തിന്റെ അവശതകളോടൊപ്പം പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളതായി സ്ഥിരീകരിച്ചു.
തോമസിന് ആദ്യ ദിവസങ്ങളിൽ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. തുടർന്ന് ഇവരെ മെഡിക്കൽ ഐസിയുവിൽ വിഐപി റൂമിലേക്ക് മാറ്റിയിരുന്നു.
you may also like this video;
രണ്ടുപേരെയും പ്രത്യേകം മുറികളിൽ തനിച്ചു പാർപ്പിച്ചിരുന്നതിനാൽ ഇവർ രണ്ടുപേരും അസ്വസ്ഥരായിരുന്നു. പിന്നീട് പതിനൊന്നാം തീയതി ഇവർക്ക് പരസ്പരം കാണാൻ കഴിയുന്ന വിധം ട്രാൻസ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്കുവെച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടി, ഓക്സിജൻനില കുറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങി. തുടര്‍ന്ന് തോമസിനെ വെന്റിലേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹാർട്ട് അറ്റാക്കും ഉണ്ടായി.
തോമസിനും മറിയാമ്മയ്ക്കും മൂത്രസംബന്ധമായ അണുബാധയും ഇതിനിടയിൽ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയൽ ഇൻഫെക്ഷൻ കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂർച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയിൽ പ്രത്യേകം നൽകുന്നുണ്ടായിരുന്നു.
വിദഗ്ധ ചികിത്സയെ തുടർന്ന് നാലു ദിവസങ്ങൾക്ക് മുമ്പ് ഓക്സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടലും ചുമയും കുറയുകയും ചെയ്തു. തുടര്‍ന്ന് വെന്റിലേറ്ററിൽ നിന്നു മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ഒരിക്കൽക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. തുടർന്നാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്. ചില സമയങ്ങളിൽ വീട്ടിൽ പോകണം എന്ന വാശിയില്‍ ഭക്ഷണം കഴിക്കാതിരിക്കുകയും നഴ്സിംഗ് സ്റ്റാഫുമായി സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ നഴ്സിംഗ് സ്റ്റാഫിന്റെ സമയോചിതമായ ഇടപെടലും അനുനയിപ്പിക്കലും കൊണ്ട് അവരെ സമാധാനിപ്പിക്കാൻ കഴിഞ്ഞു.
ഇത്രയും അവശതകളുള്ള വയോധികരെ വീട്ടിലെ അംഗങ്ങളെപ്പോലെ ചികിത്സിച്ച രേഷ്മ മോഹന്‍ദാസ് എന്ന നഴ്സിനാണ് പിന്നീട് കൊറോണ രോഗം പിടിപെട്ടത്. രേഷ്മയും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എല്ലാവരും രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആർഎംഒ. ഡോ. ആർ പി രഞ്ജിൻ, എആർഎംഒ ഡോ. ലിജോ, നഴ്സിംഗ് ഓഫീസർ ഇന്ദിര എന്നിവരുടെ ഏകോപനത്തിൽ ഡോ. സജിത്കുമാർ, ഡോ. ഹരികൃഷ്ണൻ, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 25 നഴ്സുമാരുൾപ്പെടെ മറ്റ് 40 ജീവനക്കാരും ചികിത്സയിൽ സജീവ പങ്കാളികളായി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.