18 April 2024, Thursday

സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും നഷ്ടപ്പെടില്ല: മന്ത്രി വിഎന്‍ വാസവൻ

Janayugom Webdesk
കൊച്ചി
July 30, 2022 6:36 pm

സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും ആർക്കും നഷ്ടപ്പെടുകയില്ലെന്നും കാലഘട്ടത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ കൃത്യമായി പരിശോധിച്ചാൽ വ്യക്തമാകുന്നതാണെന്നും സഹകരണ വകുപ്പ് മന്ത്രി വിഎന്‍വാസവൻ പറഞ്ഞു. നോട്ട് നിരാേധിക്കൽ വലിയ പ്രതിസന്ധി രാജ്യമെമ്പാടും സൃഷ്ടിച്ചപ്പോൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ് സഹകരണ മേഖല എന്ന തെളിയിക്കപ്പെട്ടു. ധനസമ്പാദനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ ആരംഭിക്കാനും കേരളം സുരക്ഷിതമാണെന്നും പൊതു സമൂഹത്തിന് ബോധ്യമായി. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ജില്ലാതല റിസ്ക് ഫണ്ട് ധനസഹായ വിതരണത്തിൻ്റെയും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിൻ്റെയും ഉദ്ഘാടനം കാക്കനാട് കേരള ബാങ്ക് എംവി ജോസഫ് മെമ്മോറിയല്‍ ഓഡിറ്റോറിയം സിപിസി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രമക്കേടുകൾക്കെതിരെ സർക്കാറിന്റെ നിലപാട് വ്യക്തവും കൃത്യവും ശക്തവുമാണെന്നും മന്ത്രി പറഞ്ഞു. കരുവന്നൂർ ബാങ്കിലെ പരാതിക്കാരായ സഹകാരികൾക്ക് 38.75 ലക്ഷം രൂപ മടക്കി കൊടുത്തു കഴിഞ്ഞു. സാധാരണക്കാരായ ജനങ്ങൾ വായ്പയ്ക്കായി ആദ്യം ഓടിയെത്തുന്നത് സഹകരണ സ്ഥാപനങ്ങളിലാണ് അതിനാൽ തിരിച്ചടവിലുള്ള സാവകാശം പ്രഖ്യാപിച്ചു കഴിഞ്ഞു. കാർഷിക , കോവിഡ് ‚പ്രളയ കാല പ്രതിസന്ധി ഘട്ടങ്ങളിൽ മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. അഞ്ച് സെന്റിൽ താഴെയുള്ള ഭൂമി ജപ്തി ചെയ്യുമ്പോൾ സ്ഥാപനങ്ങൾ പകരം താമസ സൗകര്യം ഒരുക്കി നൽകിയിട്ടേ ചെയ്യാവൂ എന്നും മന്ത്രി പറഞ്ഞു.സഹകരണ മേഖലയുടെ ജനാധിപത്യപരമായ ഉള്ളടക്കം അത്ര വിശാലമാണ് . സഹകാരികൾക്ക് അറിയാനുള്ള അവകാശം മുൻനിർത്തി സി-ഡിറ്റിന്റെ സഹകരണത്തോടെ വെബ് സൈറ്റ് ആരംഭിക്കുമെന്നും ഓരോ സഹകരണ സ്ഥാപനത്തിന്റെയും മുഴുവൻ വിവരങ്ങളും സൈറ്റിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക് , സംഘങ്ങളില്‍ നിന്നും വായ്പയെടുത്തശേഷം മരണപ്പെടുകയോ, മാരകരോഗം പിടിപെടുകയോ ചെയ്തിട്ടുളള വായ്പക്കാര്‍ക്ക് ധനസഹായം നല്‍കുന്നതിനു വേണ്ടിയുളളതാണ് കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി.

Eng­lish Sum­ma­ry: Not a sin­gle rupee invest­ed in co-oper­a­tive sec­tor will be lost: Min­is­ter VN Vasavan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.