അസാധുവാക്കപ്പെട്ട നോട്ടുകൾ അമിതമായി ശേഖരിക്കുന്നതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ റിസർവ് ബാങ്കിന് ഹൈക്കോടതി നോട്ടീസ് നൽകി. റിസർവ് ബാങ്കിനെ കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ പരാതിക്കാരനായ മനോരഞ്ജൻ റോയിയോട് ചീഫ് ജസ്റ്റിസ് ബിപി ധർമാധികാരിയും ജസ്റ്റിസ് എൻആർ ബോർക്കറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
റിസർവ് ബാങ്കിന് എതിരാണ് ഹർജിയെന്നും കേന്ദ്രസർക്കാർ കക്ഷിയല്ലെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹിതെൻ വെനെഗാവോൻകാർ ചൂണ്ടിക്കാട്ടി. 2000 ഏപ്രിൽ ഒന്നു മുതൽ 2018 മാർച്ച് 31 വരെയുള്ള കാലയളവിലെ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്ത് 14,11,350 കോടി രൂപയുടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ വിപണിയിലുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ 2016 നവംബറിൽ ഈ നോട്ടുകൾ നിരോധിച്ച ശേഷം വളരെ പെട്ടെന്ന് തന്നെ 15,28,000 നോട്ടുകൾ റിസർവ് ബാങ്കിലേക്ക് തിരിച്ചെത്തി.
അതായത് 116,650 കോടിയുടെ അധിക അസാധു നോട്ടുകളാണ് റിസർവ് ബാങ്കിലേക്ക് എത്തിയത്. ചില ആർബിഐ ഉദ്യോഗസ്ഥർ തങ്ങളുടെ ചിലർക്ക് വേണ്ടി വഴിവിട്ട് സഹായം ചെയ്ത് അവരുടെ കണക്കിൽപ്പെടാത്ത അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ ശേഖരിച്ചെന്നാണ് റോയ് തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന് നബാർഡിന്റെ സഹായം ഉണ്ടായിരുന്നതായും ഹർജിക്കാരൻ ആരോപിക്കുന്നു.
2000 ഏപ്രിലിനും 2016 മാർച്ചിനും ഇടയിൽ 10,4000 ലക്ഷം ആയിരം രൂപ നോട്ടുകൾ അച്ചടിച്ചിരുന്നു. എന്നാൽ 2003 ഏപ്രിലിനും 2018 മാർച്ചിനും ഇടയിൽ ആർബിഐയ്ക്ക് ലഭിച്ചത് അസാധുവായ 11,2220 ലക്ഷം ആയിരം രൂപ നോട്ടുകളായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. 8220 ലക്ഷം നോട്ടുകൾ ആർബിഐ നശിപ്പിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറ് രൂപ നോട്ടുകളുടെ കാര്യത്തിലാകട്ടെ 2000 ഏപ്രിലിനും 2016 മാർച്ചിനും ഇടയിൽ റിസർവ് ബാങ്ക് 37,5230 ലക്ഷം നോട്ടുകൾ സ്വീകരിച്ചു. എന്നാൽ 39,8750 ലക്ഷം നോട്ടുകളാണ് ബാങ്ക് നശിപ്പിച്ചത്.
റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടുകളിലെ ഈ കണക്കുകൾ തമ്മിലുള്ള അന്തരം വളരെ വലുതാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വാർഷിക കണക്കുകൾ പ്രകാരം അസാധുവാക്കപ്പെട്ട 11,14,950 കോടി നോട്ടുകളാണ് റിസർവ് ബാങ്കിന് തിരികെ കിട്ടിയത്. എന്നാൽ 2016 ഡിസംബറിലെ പ്രസ്താവന പ്രകാരം ഇത് 12,24,400 കോടിരൂപയാണ്. അതായത് വാർഷിക റിപ്പോർട്ടിലെ കണക്കുകളെക്കാൾ 1,29,050 കോടി കൂടുതൽ.
ഇതിൽ നബാർഡിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെയും ജില്ലാ സഹകരണ ബാങ്കുകളുടെയും പങ്കിനെക്കുറിച്ചും റോയ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 402 ബാങ്ക് ശാഖകൾ നോട്ട് നിരോധിച്ച് രണ്ട് ദിവസത്തിന് ശേഷം നവംബർ പത്ത് മുതൽ പതിനാല് വരെ നാല് ദിവസത്തിനകം 151,798 കോടി നോട്ടുകൾ സ്വീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഇക്കാര്യത്തിൽ താൻ സമർപ്പിച്ചിരിക്കുന്ന പരാതിയിൻമേൽ കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
English Summary; Notice to RBI on plea challenging collection of excess banned notes
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.