വിദേശ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 2020‑ല്‍ സ്റ്റുഡന്റ് വിസ അനുവദിക്കുന്നതില്‍ 56 ശതമാനം ഇടിവ് സംഭവിച്ചതായാണ് കണക്കുകള്‍.
കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളാണ് വിദ്യര്‍ത്ഥികളുടെ വിദേശ വിദ്യാഭ്യാസമെന്ന സ്വപ്നം തകര്‍ത്തെറിഞ്ഞത്. 2019‑ല്‍ 5.9 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിച്ചപ്പോള്‍ 2020‑ൽ ഇത് 2.6 ലക്ഷമായി ചുരുങ്ങിയതായി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ പഠനത്തിന് പകരം വിദ്യാര്‍ത്ഥികള്‍ ഓൺലൈനിൽ ക്ലാസുകള്‍ തിരഞ്ഞെടുക്കുകയോ ഒരു വർഷത്തേക്ക് പ്രവേശനം മാറ്റിവയ്ക്കുകയോ ചെയ്തെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസം ഓൺലൈനാക്കി. വിദേശ സര്‍വകലാശാലകളിലെ പ്രവേശനം കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചപ്പോള്‍ ചിലര്‍ പഠനം ഉപേക്ഷിച്ചു. ചില ചെറിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഇതുവരെയും തുറക്കാത്തതും വിദേശ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയാന്‍ കാരണമായെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷനിലെ കൗൺസിലർ കരൺ ഗുപ്ത പറഞ്ഞു.
2021 ലെ ആദ്യ രണ്ട് മാസങ്ങളിൽ 71,769 സ്റ്റുഡന്റ് വിസകള്‍ മാത്രമാണ് നൽകിയത്. ആന്ധ്രപ്രദേശ് 11,790, മഹാരാഷ്ട്ര 10,166, പഞ്ചാബ് 5791, ഗുജറാത്ത് 6383, കേരളം 5070 എന്നിങ്ങനെയാണ് സ്റ്റുഡന്റ് വിസ അനുവദിച്ചിട്ടുള്ളത്. ഒരു സംസ്ഥാനത്തിൽ താമസിക്കുന്ന ഒരു വിദ്യാർത്ഥി മറ്റൊരു സംസ്ഥാനത്തേക്ക് മാറിയ സാഹചര്യവും നിലവിലുള്ളതുകൊണ്ട് സംസ്ഥാനാടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകൾ കണ്ടെത്താൻ പ്രയാസമാണെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വ്യക്തമാക്കുന്നു.
2021 അവസാനത്തോടെ വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. യാത്രാ ഇളവുകള്‍ ലഭിച്ചതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനായി രാജ്യം വിടുന്നത് അതിന്റെ സൂചനയാണ്. കഴിഞ്ഞ വർഷം പ്രവേശനം മാറ്റിവച്ചവരും പുതുതായി പ്രവേശിച്ചവര്‍ക്കും സ്റ്റുഡന്റ് വിസ അനുവദിക്കുന്നതോടെ വിദേശ പഠനത്തിനായി പോകുന്നവരുടെ എണ്ണം ഉയരുമെന്നും കരൺ ഗുപ്ത ചൂണ്ടിക്കാട്ടി.
യുകെയിലെയും യൂറോപ്പിലെയും സർവകലാശാലകൾ ഉടന്‍ പ്രവേശനം അനുവദിച്ചേക്കും. ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനം അടുത്ത ഫെബ്രുവരിയില്‍ അനുവദിക്കുന്നതോടെ നവംബർ, ഡിസംബർ മാസങ്ങളിൽ സ്റ്റുഡന്റ് വിസകളില്‍ ഗണ്യമായ വര്‍ധനവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായി കൗൺസിലർ പ്രതിഭ ജെയിൻ പറഞ്ഞു.
English Summary : number students going abroad for studies decreased
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.