27 March 2024, Wednesday

ആഗോളവിപണിയില്‍ എണ്ണവില ഇടിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2022 11:06 pm

അന്താരാഷ്ട്രവിപണിയില്‍ ഇന്ധന വില ആറുമാസത്തെ ഏറ്റവും കുറഞ്ഞനിലയിലെത്തിയിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്താതെ എണ്ണക്കമ്പനികള്‍. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ പുറത്തുവന്നതോടെയാണ് എണ്ണവില ഇടിയാന്‍ തുടങ്ങിയത്. എന്നാല്‍ പെട്രോള്‍ വില്പനയില്‍ ലാഭം ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഡീസലിന്റെ വില്പന നഷ്ടമാണെന്ന് കമ്പനികള്‍ ന്യായീകരിക്കുന്നു.

ഇന്ധന വില ഉയര്‍ന്നതോടെ പണപ്പെരുപ്പം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം വിവിധ നഗരങ്ങളിലെ എണ്ണവിലയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 82 ദിവസങ്ങളായി ഒരേ വില തുടരുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 96.72 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 89.62 രൂപയും രേഖപ്പെടുത്തി. ക്രൂഡോയില്‍ ബാരലിന് 94.91 യുഎസ് ഡോളറിനാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇത് 91.51 ആയിരുന്നു. ഉപയോഗത്തിന് ആവശ്യമായതില്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിടിവ് ഗുണകരമാണ്. എന്നാലിത് ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയിട്ടില്ല.

Eng­lish Sum­ma­ry: Oil prices fell in the glob­al market
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.