മഹാമാരി തടസ്സമായില്ല. പമ്പയുടെ കുഞ്ഞോളങ്ങളെ വകഞ്ഞു മാറ്റി ആചാര പെരുമയുമായി തിരുവോണത്തോണി എത്തി. ഉത്രാട സന്ധ്യയെ സാക്ഷിയാക്കി വെള്ളിയാഴ്ച 6.20ന് കാട്ടൂർ ക്ഷേത്രക്കടവിൽ നിന്നും പ്രയാണമാരംഭിച്ച തോണിയാത്ര ഇന്ന് പുലർച്ചെ ആറൻമുള ക്ഷേത്രക്കടവിലെത്തും. ഈ തോണിയിൽ കൊണ്ടുവരുന്ന വിഭവങ്ങൾ കൊണ്ടാണ് ഇന്ന് തിരുവോണനാളിൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ സദ്യ ഒരുക്കക. ആറൻമുള ക്ഷേത്രവും കാട്ടൂർ മണ്ടാട്ടു ഭട്ടതിരിയുമായി ബന്ധപ്പെട്ട ഐതീഹമാണ് തിരുവോണ തോണിയാത്രക്ക് അടിസ്ഥാനം. മങ്ങാട്ട് ഇല്ലത്തുള്ളവർ കാട്ടൂരിൽ നിന്നും കുമാരനെല്ലൂരിലേയ്ക്ക് താമസം മാറ്റിയിട്ടും തോണിയാത്ര അനുസൂയം തുടരുകയാണ്.
സദ്യക്കാവശ്യമായ സകല സാധനങ്ങളും വള്ളത്തിൽ ഉണ്ടാകും. കാട്ടൂരിലെ 18 നായർ കുടുബങ്ങളാണ് ഇതിനാവശ്യമായതെല്ലാം ശേഖരിച്ച് എത്തിക്കുന്നത്.തോണി തുഴയുന്നതും ഇവർ തന്നെ. പണ്ട് ആറൻമുളയിലുള്ള ക്രൈസ്തവ കുടുബമായ പരപ്പുഴക്കാരുടെ കെട്ടുവള്ളത്തിലാണ് തിരുവോണ സദ്യക്കുള്ളവ കൊണ്ടു വന്നിരുന്നത്.കാലാന്തരത്തിൽ ഇതിനായി പ്രത്യേക തോണി തന്നെ നിർമ്മിച്ചു. ഗരുഡ മുഖമുള്ള അണിയവും അമരവുമുള്ള തോണിയുടെ മധ്യത്തിൽ പ്രത്യേക മണ്ഡപം ഉണ്ട്. ഈ മണ്ഡപത്തിലാണ് മങ്ങാട്ടു ഭട്ടതിരി ഇരിക്കുക.
കഴിഞ്ഞ ഒരു വർഷക്കാലമായി പാർത്ഥസാരഥി ക്ഷേത്ര ശ്രീകോവിലിൽ കത്തി നിൽക്കുന്ന കെടാവിളക്കിലെ ദീപം ഉത്രാടരാത്രിയിൽ അണയ്ക്കും. തുടർന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മേൽശാന്തി കൊളുത്തി ഭട്ടതിരിക്കു കെെമാറുന്ന ദീപമാണ് തിരുവേണനാളിൽ ആറൻമുള ക്ഷേത്രത്തിൻ്റെ കെടാവിളക്കിലേയ്ക്ക് പകരുക. ഇനീ ഒരു വർഷം ഈ ദീപമാണ് ആറൻമുളയിൽ ജ്വലിക്കുക.തോണി വരവ് മധ്യതിരുവിതാംകൂറിൽ ഐശര്യത്തിൻ്റെ വരവായാണ് കാണുക. തോണി ക്ഷേത്രക്കടവിൽ അടുക്കുമ്പോൾ ആചാരവെടി മുഴങ്ങും. ഈ വെടി ശബ്ദം കേൾക്കുമ്പോൾ ജാതിഭേദം ഇല്ലാത് നിരവധി കുടുബങ്ങളിൽ വീടുകളിൽ ഓണസദ്യക്കുള്ള അരി ഇടാറുണ്ട്.
തോണിയെ യാത്രയാക്കാൻ പ്രമോദ് നാരായണൻ എം എൽ എ, ജില്ലാ പോലീസ് ചീഫ് നിശാന്തിനി ‚മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഏ പത്മകുമാർ, എക്സ് എം എൽ എ മാരായ രാജു ഏബ്രഹാം, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, പള്ളിയോടസേവാസംഘം പ്രസിഡൻ്റ് രാജൻ മൂലേവീട്ടിൽ, സെക്രട്ടറി പാർത്ഥസാരഥി പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭക്തരും എത്തിയിരുന്നു.
english summary;onam special article about thiruvonathoni
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.