ആടിയകന്നാടിയെത്തുന്നൊരാവണി
മോടിയിലാറാടും നേരം
കാതങ്ങൾ താണ്ടി കുതിച്ചെത്തി ഒത്തുചേർ-
ന്നോണമിതാണ്ടിലൊന്നല്ലൊ!
മാനവരാമോദമേറ്റു പാടുന്നൊരു
ഭൂതകാലക്കുളിർ നെഞ്ചിൽ.
കാലപ്പകർച്ച തന്നീണപ്പതർച്ച പോയ്
വേല പൂരങ്ങളുണർന്നു.
മാവേലിക്കാലത്തിൻ സ്വപ്നപ്രതീക്ഷയിൽ
മാനവർക്കുള്ളം നിറഞ്ഞു.
ഭേദഭാവങ്ങൾക്കിടമിടാതാദ്യന്തം
ചേതോഹരക്കാഴ്ചയെങ്ങും.
തുമ്പികൾ തുള്ളിക്കളിക്കുന്ന പൂവാടി
തുമ്പപ്പൂ മാടി വിളിപ്പൂ.
പൂവിളി പൂവിളി പൊന്നോണക്കാലമായ്
പൂനുള്ളാൻ കൂട്ടമായോടും.
ഓണക്കളങ്ങളിലാഹ്ലാദപ്പൂനിറ-
ച്ചാനന്ദമാഘോഷപൂരം.
കൊട്ടും കുരവയുമാർപ്പിന്റെ താളത്തിൽ
കുട്ടികൾ പുത്തനുടുപ്പിൽ.
കള്ളമില്ലാ പൊളിയില്ലാ വചനങ്ങൾ
ഉള്ളങ്ങൾ തുള്ളിത്തുളുമ്പി.
കാണങ്ങൾ വിറ്റതിൻ ക്ഷീണം മറന്നുള്ളിൽ
ഓണപ്പാട്ടൊന്നായ് കിലുങ്ങി
കാലം കെടുത്താത്തൊരോർമ്മക്കുരുന്നുകൾ
താലം പിടിച്ചിതാ മുന്നിൽ!
-
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.