രാജ്യത്ത് നൂറുകോടി ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയതിന്റെ പേരിലുള്ള പ്രധാനമന്ത്രിയുടെ ആഘോഷം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന് ആരോഗ്യ സാമൂഹിക രംഗത്തെ വിദഗ്ധര്‍.
100 കോടി വാക്സിനേഷന്‍ എന്ന ലക്ഷ്യം ഇന്ത്യ മാസങ്ങള്‍ക്കു മുമ്പ് കെെവരിക്കേണ്ടതായിരുന്നുവെന്ന് ടാറ്റ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് പ്രൊഫസര്‍ ആര്‍ രാംകുമാര്‍ ചൂണ്ടിക്കാട്ടി. വർഷാവസാനത്തോടെ മുതിര്‍ന്നവര്‍ക്ക് പൂർണമായും വാക്സിനേഷൻ നൽകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യവും സാധ്യമാകില്ലെന്നും, തദ്ദേശിയ വാക്സിനായ കോവാക്സിന്‍ പല രീതിയിലും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 21 ന് 100 കോടി വാക്സിനേഷന്‍ പൂര്‍ത്തിയായത് ആഘോഷത്തിനുള്ള വിഷയമല്ല. വാസ്തവത്തിൽ, ഇനിയും കൈവരിക്കേണ്ട ലക്ഷ്യത്തില്‍ നിന്ന് ഇപ്പോഴുള്ള ആഘോഷങ്ങള്‍ സര്‍ക്കാരിനെ വ്യതിചലിപ്പിക്കുകയാണ്. ഏപ്രിൽ ആദ്യം ഇന്ത്യ കൈവരിച്ച പ്രതിദിനം അഞ്ച് ദശലക്ഷം ഡോസുകൾ എന്ന നിരക്ക് നിലനിർത്തുന്നതോടൊപ്പം മതിയായ വാക്സിന്‍ വിതരണവും ഉണ്ടായിരുന്നെങ്കിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ 100 കോടി ലക്ഷ്യത്തിലെത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 കോടി വാക്സിന്‍ ഇന്ത്യൻ ശാസ്ത്രത്തിന്റെ വിജയമാണെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിനെയും അദ്ദേഹം വിമർശിച്ചു. രാജ്യത്തെ വാക്സിനേഷനില്‍ 88 ശതമാനത്തിലേറെ പങ്കുള്ള കോവിഷീല്‍ഡ് ഒരു വിദേശ നിര്‍മ്മിത വാക്സിനാണെന്നും അത് ഇന്ത്യന്‍ ശാസ്ത്രത്തിന്റെ വിജയമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വർഷാവസാനത്തോടെ എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ നൽകാനുള്ള ഇന്ത്യയുടെ ലക്ഷ്യം സാധ്യമാകില്ലെന്നും രാംകുമാർ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ 870 ദശലക്ഷം അധിക ഡോസുകൾ ഉല്പാദിപ്പിക്കേണ്ടതുണ്ട്. അതായത് നവംബറിൽ 430 ദശലക്ഷം ഡോസുകളും ഡിസംബറിൽ 430 ദശലക്ഷം ഡോസുകളും ഉല്പാദിപ്പിക്കണം. നിലവിൽ, പ്രതിമാസം 220 ദശലക്ഷമുള്ള കോവിഷീൽഡിന്റെ ഉല്പാദനം ഡിസംബറിൽ 240 ദശലക്ഷമായി ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: One billion doses of vaccine: Experts say celebration is inappropriate
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.