ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈനിൽ സേവനം ഒരുക്കുന്ന ഐഎൽജിഎംഎസ് വഴി ഇതിനകം കൈകാര്യം ചെയ്തത് ഒരു കോടിയിലധികം ഫയലുകൾ. 2022 ഏപ്രിൽ നാലിനാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്. ഒരു വർഷം പൂർത്തിയാകാൻ രണ്ട് ആഴ്ച ബാക്കി നിൽക്കെയാണ് ഒരു കോടി ഫയലുകളെന്ന നേട്ടം ഐഎൽജിഎംഎസ് സ്വന്തമാക്കിയത്.
ഇന്നലെ ഉച്ചവരെ 1,00, 05,051 ഫയലുകളാണ് ഐഎൽജിഎംഎസ് വഴി കൈകാര്യം ചെയ്തത്. ഇവയിൽ 89.13 ലക്ഷം ഫയലുകളും (89.08 ശതമാനം) തീർപ്പാക്കിക്കഴിഞ്ഞു. 264 സേവനങ്ങളാണ് ഐഎൽജിഎംഎസ് വഴി നിലവിൽ ലഭ്യമാക്കുന്നത്. അഭിമാനകരമായ നേട്ടമാണ് ഐഎൽജിഎംഎസ് വഴി ഇ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ചതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. നേട്ടത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഐഎൽജിഎംഎസ് രൂപകല്പന ചെയ്ത ഇൻഫർമേഷൻ കേരളാ മിഷനെയും മന്ത്രി അഭിനന്ദിച്ചു.
പൊതുജനങ്ങൾ ഓൺലൈനിലൂടെ സേവനം തേടുന്ന സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ചത് 14.43 ലക്ഷം അപേക്ഷകളാണ്. ഇതിൽ 13.13 ലക്ഷം ഫയലുകളും (91.01 ശതമാനം) തീർപ്പാക്കി. പഞ്ചായത്ത് ഓഫിസിൽ വരാതെ തന്നെ സേവനങ്ങൾ എല്ലാം ലഭ്യമാകുന്ന രീതിയിലാണ് ഐഎൽജിഎംഎസ് സംവിധാനം. citizen. lsgkerala. gov. in ലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. പണമടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുൾപ്പെടെ വെബ്സൈറ്റിലുണ്ട്. പഞ്ചായത്ത് ഓഫിസുകളിൽ നേരിട്ട് വരാതെ, വെബ്സൈറ്റിലൂടെ അപേക്ഷകൾ നൽകുന്ന സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
നഗരസഭകളിൽ ഏപ്രിൽ 22 മുതൽ കെ സ്മാർട്ട്
തിരുവനന്തപുരം: നഗരസഭകളിലെ സേവനങ്ങള്‍ ഓൺലൈനിൽ ലഭ്യമാക്കാനുള്ള പ്ലാറ്റ്ഫോം കെ-സ്മാർട്ട് ഏപ്രിൽ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കെ സ്മാര്‍ട്ടിൽ ജനന-മരണ രജിസ്ട്രേഷൻ, വ്യാപാര ലൈസൻസ്, പൊതുപരാതി പരിഹാര സംവിധാനം എന്നീ സേവനങ്ങള്‍ ആദ്യഘട്ടത്തിൽ ലഭ്യമാകും. നവംബര്‍ ഒന്നിന് എല്ലാ സേവനങ്ങളോടെയും പൂര്‍ണതോതിൽ കെ സ്മാര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സേവനങ്ങളും മൊബൈൽ ആപ്പിലും ലഭ്യമാകും.
English Summary: One year, one crore files, ILGMS made history in e‑governance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.