March 25, 2023 Saturday

‘ഓപ്പറേഷന്‍ ആഗ്’; ഗുണ്ടകള്‍ ജയിലില്‍, വരും ദിവസങ്ങളിലും തുടരും

സ്വന്തം ലേഖിക
തിരുവനന്തപുരം
February 5, 2023 11:20 pm

സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗുമായി പൊലീസ്. ആന്റി സോഷ്യൽ സ്പെഷ്യൽ ഡ്രൈവില്‍ 2500ലേറെ ഗുണ്ടകളാണ് അറസ്റ്റിലായത്. സാമൂഹിക വിരുദ്ധരെ പിടികൂടാനുള്ള നടപടിയുടെ ഭാഗമായി ശനിയാഴ്ച രാത്രി 3501 സ്ഥലങ്ങളില്‍ പരിശോധന നടത്തിയതില്‍ 2562 പേരാണ് അറസ്റ്റിലായത്. 1673 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും കാപ്പ ചുമത്തിയവരുമുള്‍പ്പെടെയുള്ളവരെ ജയിലിലടച്ചു.വാറണ്ട്‌ പ്രതികൾ, പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽ ആവശ്യമായ സാമൂഹ്യ വിരുദ്ധർ, ലഹരി കേസ്‌ പ്രതികൾ എന്നിവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ്‌ മേധാവി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ്‌ ‘ഓപ്പറേഷൻ ആഗ്‌’ ആരംഭിച്ചത്‌. 

കാപ്പ നിയമപ്രകാരം ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്നവര്‍, വിവിധ കേസുകളിലെ വാറണ്ട്‌ പ്രതികള്‍ എന്നിവരെയാണ്‌ പിടികൂടിയത്. അറസ്റ്റിലായവരുടെ വിരലടയാളം, ചിത്രം, മറ്റ്‌ വ്യക്തിഗത വിശദാംശങ്ങള്‍, ബയോമെട്രിക്‌ വിവരങ്ങള്‍ എന്നിവ ശേഖരിച്ചിട്ടുണ്ട്‌. മൊബൈൽ ഫോണുകളും പരിശോധനയ്‌ക്ക്‌ വിധേയമാക്കി‌. സംശയാസ്‌പദമായ നിലയിൽ കണ്ട വിവരങ്ങൾ വിശദമായി അന്വേഷിക്കാനും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി‌. വരും ദിവസങ്ങളിലും ‘ഓപ്പറേഷന്‍ ആഗി’ന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരും. 

ഗുണ്ടാസംഘങ്ങളെ ഫലപ്രദമായി അമർച്ച ചെയ്യുന്നത്‌ ചർച്ച ചെയ്യാനായി 13ന്‌ ഡിജിപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ‑144, തിരുവനന്തപുരം റൂറല്‍ — 217, കൊല്ലം സിറ്റി — 78, കൊല്ലം റൂറല്‍ — 110,പത്തനംതിട്ട ‑32, ആലപ്പുഴ- 134,കോട്ടയം — 133, ഇടുക്കി- 99, എറണാകുളം സിറ്റി — 105, എറണാകുളം റൂറല്‍ — 107,തൃശൂര്‍ സിറ്റി — 151, തൃശൂര്‍ റൂറല്‍ ‑150, പാലക്കാട്- 168, മലപ്പുറം ‑168,കോഴിക്കോട്-90, കോഴിക്കോട് റൂറല്‍ — 182, വയനാട് — 112, കണ്ണൂര്‍ സിറ്റി ‑136, കണ്ണൂര്‍ റൂറല്‍— 135, കാസര്‍കോട്- 111 എന്നിങ്ങനെയാണ് അറസ്റ്റ്.

Eng­lish Summary;‘Operation Aag’; The goons are in jail and will remain so for days to come
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.