ഇടഞ്ഞുനിൽക്കുന്ന ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കാൻ പുതുപ്പള്ളിയിലെ വസതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തി. ഇന്നലെ രാവിലെയായിരുന്നു സന്ദർശനം. ഇരുവരും തമ്മിൽ അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഉമ്മൻചാണ്ടി കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ സംഭവിച്ച പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുണ്ടായി. അതിൽ വേദനയുണ്ട്. താനും രമേശ് ചെന്നിത്തലയും ചില വിഷയങ്ങൾ ഉന്നിച്ചിട്ടുണ്ട്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. ഗ്രൂപ്പില്ലാതെ കോൺഗ്രസ് മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിന് ‘കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ്’ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.
മുതിർന്ന നേതാക്കൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബാധ്യതയുണ്ട്.കോൺഗ്രസിൽ ഇതിന് മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. കോൺഗ്രസ് നേതാക്കൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി.
അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതിൽ വേദനയുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പാർട്ടിയിൽ ഒരു പ്രശ്നമുണ്ടായാൽ ചർച്ചയിലൂടെ പരിഹാരം ഉണ്ടാകണം. ചർച്ചയില്ലാതിരിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
english summary;Opposition leader VD Satheesan visited Oommen Chandy’s residence in Puthuppally
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.