മുതലാളിത്തത്തിന്റെ വർധിച്ചുവരുന്ന ആഗോളപ്രതിസന്ധിയുടെ കാലത്ത്, തൊഴിലാളിവർഗം ആചരിക്കുന്ന മേയ് ദിനം, തൊഴിലാളികളുടെ കൂട്ടായ ലക്ഷ്യങ്ങളുടെയും മൂല്യങ്ങളുടെയും പുനര്‍നിർണയം അനിവാര്യമാക്കുന്നു. തുടരുന്ന അടിച്ചമർത്തൽ, യുദ്ധം, ദാരിദ്ര്യം എന്നിവയ്ക്കെതിരെ എണ്ണമറ്റ വ്യക്തികൾ നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. പട്ടിണി ഇല്ലാതാക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം വ്യക്തമാക്കിയിട്ടുമുണ്ട്. 1917 ഒക്ടോബറിൽ റഷ്യൻ തൊഴിലാളിവർഗത്തിന്റെ വിജയം സമൂഹത്തിന്റെ സോഷ്യലിസ്റ്റ് പരിവർത്തനത്തിനായുള്ള പോരാട്ടത്തിൽ ശ്രദ്ധേയമായ പുരോഗതിക്ക് വഴിയൊരുക്കി. രാജ്യാന്തരതലത്തിൽ തൊഴിലാളികൾക്ക് പ്രചോദനമായി. സാർവദേശീയവാദം തീക്ഷ്ണമായി പ്രസരിപ്പിക്കുന്നതിൽ വർത്തമാനകാലത്തിന് സമാനമായി മറ്റൊരു കാലഘട്ടം ചൂണ്ടിക്കാട്ടാനാകില്ല. ആഗോള മുതലാളിത്തം അതിന്റെ ചൂഷണ മേഖലകൾ വ്യാപിപ്പിക്കുന്നതിനാൽ, സ്വയം പ്രതിരോധിക്കാനായി സംഘടിതരാകാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നു. വികസിത, അവികസിത — ഓഹരി വിപണികളിൽ പതിവായി അനുഭവപ്പെടുന്ന ആഘാതങ്ങൾ ലോക മുതലാളിത്തത്തെ ബാധിക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ്. പ്രതിസന്ധി രൂക്ഷമാകുമ്പോൾ, തൊഴിലാളികൾ അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കേന്ദ്രീകരിക്കുന്ന പരിപാടിയിൽ സ്വയം സജ്ജരാകേണ്ടതുണ്ട്. മേയ് ദിനത്തിന്റെ പോരാട്ട പാരമ്പര്യം ഇത്തരം പ്രക്രിയകളിൽ വീണ്ടെടുക്കണം. 1880കളിൽ അമേരിക്കയിൽ എട്ട് മണിക്കൂർ തൊഴിൽ ദിനത്തിനായുള്ള പോരാട്ടമാണ് മേയ് ദിനത്തെ അന്താരാഷ്ട്ര തൊഴിലാളി ദിനമായി ഉയർത്തിക്കൊണ്ടുവന്ന അടിസ്ഥാന പോരാട്ടം. 1884ൽ, തൊഴിലാളിവർഗത്തിന് മാർഗദർശകമായി പ്രവർത്തിക്കുന്ന ഒരു പ്രമേയം സംഘടിത വ്യാപാര ഫെഡറേഷന്റെ കൺവെൻഷനിൽ അവതരിക്കപ്പെട്ടു. ‘1886 മേയ് ഒന്ന് മുതൽ ഒരു പ്രവൃത്തി ദിവസത്തിൽ എട്ട് മണിക്കൂർ തൊഴിൽ എന്നത് നിയമപരമായി അംഗീകരിക്കണം’ ഇതായിരുന്നു ഉള്ളടക്കം. ഈ ആവശ്യം തൊഴിലാളി പ്രസ്ഥാനങ്ങൾ അംഗീകരിച്ചു. ഇത് എട്ട് മണിക്കൂർ ഉടമ്പടികളുടെ രൂപീകരണത്തിലേക്ക് നയിച്ചു. തൊഴിലുടമകളിൽ നിന്ന് ഗണ്യമായ ഇളവുകൾ നേടിയെടുക്കുന്നതിന് സാധ്യമായി. ട്രേഡ് യൂണിയൻ അംഗത്വം ഇരട്ടിയായി വർധിക്കുയും ചെയ്തു.
ചിക്കാഗോയിൽ നടന്ന 25,000 പേരുടെ മേയ് ദിന റാലി നിർണായക മുന്നേറ്റമായി. വളർന്നുവരുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെയും തൊഴിലാളി പോരാട്ടങ്ങളെയും ക്രൂരമായി അടിച്ചമർത്താൻ തൊഴിലുടമകളെയും പ്രേരിപ്പിച്ചു. “സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ” എന്ന മുദ്രാവാക്യമുയർത്തി പണിമുടക്കിയ തൊഴിലാളികൾക്ക് നേരെ നിറതോക്ക് പ്രയോഗിച്ചു. നിരവധി പേർ വെടിയേറ്റ് വീണു. ഏഴ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഉയർന്ന ആരോപണം തൊഴിലാളികൾക്കെതിരെ കൂടുതൽ വന്യമായ പ്രതികാര നടപടികൾക്ക് കാരണമായി. നിരവധി വെടിവയ്പുകൾ നടന്നു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. തൊഴിലാളികൾക്കും ട്രേഡ് യൂണിയൻ പ്രവർത്തകർക്കുമെതിരായ പൊലീസ് റെയ്ഡുകൾ, പതിവായി. സമ്മേളനങ്ങൾ തടസപ്പെടുത്തുകയും ക്രൂരമായി വേട്ടയാടുകയും പതിവായി. തൊഴിലാളി നേതാക്കളെ അന്യായമായി കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചു, പിന്നീട് വിധി ജീവപര്യന്തമാക്കി. 1886 മേയ് മാസത്തിൽ ചിക്കാഗോയിൽ നടന്ന ഇത്തരം സംഭവങ്ങളുടെ ക്രമം അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ആരംഭമായി. 1889ൽ, സാർവദേശീയ വാദത്തിന്റെ ആദർശത്തിൽ പ്രചോദിതരായ തൊഴിലാളി പ്രതിനിധികൾ രണ്ടാം ഇന്റർനാഷണൽ സ്ഥാപിച്ചു. ഈ സംഘടനയുടെ കേന്ദ്ര പ്രമേയം എല്ലാ മേയ് ദിനത്തിലും, എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികൾ ഒരു ദിവസത്തെ തൊഴിൽ സമയം എട്ട് മണിക്കൂറിൽ നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കുകളിലും പ്രകടനങ്ങളിലും ഏർപ്പെടുമെന്നതായിരുന്നു. 1890 മേയ് ഒന്നിന് യൂറോപ്പിലുടനീളം തൊഴിലാളികൾ അണിനിരന്നു. ബാഴ്സലോണയിൽ 100,000 പേരും സ്റ്റോക്ഹോമിൽ 120,000 പേരും വാർസോയിൽ 8,000 പേരും പ്രകടനം നടത്തി. ഓസ്ട്രിയയിലും ഹംഗറിയിലും പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിനാല്‍ ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിലടങ്ങളിലെത്താതെ വീടുകളിൽത്തന്നെ തുടർന്നു. ഇറ്റലിയിലും ഫ്രാൻസിലും പണിമുടക്കുകൾ വ്യാപിച്ചു. വടക്കൻ ഫ്രാൻസിൽ അധികാരികളുടെ വേട്ടയിൽ പത്ത് തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു. എട്ട് മണിക്കൂർ ജോലി നിജപ്പെടുത്തിയുള്ള തൊഴിൽ ദിനത്തിനായുള്ള പോരാട്ടം തുടർന്നു. നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു.
നീണ്ട വർഷത്തെ തൊഴിലാളിവർഗ പോരാട്ടവും ചെറുത്തുനില്പും മേയ്ദിനത്തിൽ ലോകമെമ്പാടും തൊഴിലാളിവർഗം കൊണ്ടാടുകയാണ്. നിർഭാഗ്യവശാൽ, തൊഴിലാളിവർഗം ഇന്നും ലോക മുതലാളിത്തത്തിന്റെ ചങ്ങലകളാൽ ബന്ധിതമാണ്. സമൂഹത്തെ അടിസ്ഥാനപരമായി മാറ്റിമറിക്കാനുള്ള തൊഴിലാളികളുടെ ആവർത്തിച്ചുള്ള ശ്രമങ്ങൾ പലപ്പോഴും തടസപ്പെടുകയും ചെയ്യുന്നു. തൊഴിലാളി-ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന നിർണായക ദൗത്യം സോഷ്യലിസ്റ്റ് നയങ്ങൾക്കായുള്ള പോരാട്ടത്തിൽ നിന്ന് വേർതിരിക്കാനാവാത്തതാണ്. തൊഴിലാളി പ്രസ്ഥാനത്തിനുള്ളിൽ മുതലാളിത്ത നയങ്ങൾക്ക് വ്യക്തമായ ഒരു ബദൽ മുന്നോട്ട് വയ്ക്കേണ്ടതുണ്ട്. ബിജെപി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തൊഴിലാളികളുടെ ഉപജീവനമാർഗവും തൊഴിൽ സാഹചര്യങ്ങളും നിരന്തരമായ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഈ കാലയളവിൽ, വൻകിട കോർപറേറ്റുകൾക്ക് അനിയന്ത്രിതമായി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്, അവർ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നു. നിലവിലുള്ള തൊഴിൽ നിയമങ്ങളെ നരേന്ദ്ര മോഡി സർക്കാർ നാല് തൊഴിൽ നിയമങ്ങ (ലേബർ കോഡുകൾ) ളായി സംയോജിപ്പിച്ചിരിക്കുന്നു. ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെങ്കിലും, തൊഴിൽ നിയമങ്ങളിൽ വേതന കോഡ്, വ്യാവസായിക ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പുതിയ കോഡുകൾ തൊഴിൽ നിയമങ്ങൾ ലളിതമാക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുമെന്ന് കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും തൊഴിലാളിവർഗം ഇതുവരെ പോരാട്ടത്തിലൂടെ നേടിയെടുത്ത എല്ലാ ആനുകൂല്യങ്ങളും എടുത്തുകളയുന്നു എന്നതാണ് വസ്തുത. ഉദാഹരണത്തിന്, വേതന കോഡ് വ്യത്യസ്ത മേഖലകൾക്ക് വ്യത്യസ്ത പരിധികൾ ബാധകമാകുന്നതിനാൽ സാർവത്രിക മിനിമം വേതനം എന്നത് ഇല്ലാതയാകുന്നു. തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കോഡ്, ജോലി സമയം ഒരു ദിവസം 12 മണിക്കൂറായി ഉയർത്താൻ അനുവദിക്കുന്നു. അന്തർസംസ്ഥാന മൈഗ്രന്റ് വർക്ക്‌മെൻസ് ആക്ട് ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് കരാർത്തൊഴിലാളികളെയും കുടിയേറ്റത്തൊഴിലാളികളെയും ദോഷകരമായി ബാധിക്കും. വ്യാവസായിക ബന്ധങ്ങളെക്കുറിച്ചുള്ള കോഡ്, തൊഴിലാളികളുടെ സംഘടിക്കാനും കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള അടിസ്ഥാന അവകാശങ്ങളെ ഇല്ലാതാക്കുന്നു. ഈ കോഡ്, ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷൻ കൂടുതൽ ദുഷ്കരമാക്കും. സാമൂഹിക സുരക്ഷയെക്കുറിച്ചുള്ള നാലാമത്തെ കോഡ്, നിലവിലുള്ള സാമൂഹിക സുരക്ഷാ അവകാശങ്ങളെപ്പോലും അനിശ്ചിതത്വത്തിലാക്കും. ഈ കോഡിന് വ്യക്തമായ സാമൂഹിക സുരക്ഷാ പദ്ധതിയില്ല, ആവശ്യമായ വിഭവങ്ങളും നൽകിയിട്ടില്ല. വൻകിട കോർപറേറ്റുകൾക്ക് “ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം” ഉറപ്പാക്കുക മാത്രമാണ് ലേബർ കോഡുകൾ ലക്ഷ്യമിടുന്നത്. ഇതിലൂടെ തൊഴിലാളികളുടെ നിലവിലുള്ള അടിസ്ഥാന അവകാശങ്ങൾ അകലെയാക്കുന്നു. അനിയന്ത്രിതമായ ചൂഷണം സാധ്യമാക്കുന്നു. ഒരു യഥാർത്ഥ പോരാട്ട ബദൽ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ മേയ് ദിനത്തിന്റെ ഭൂതകാലം വീണ്ടെടുത്തേ മതിയാവൂ. മേയ് ദിനം തൊഴിലാളിയുടെ ദിവസമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.