18 March 2025, Tuesday
KSFE Galaxy Chits Banner 2

ഒരു മനോരോഗചികിത്സകന്റെ ഓർമ്മകൾ

ഡോ. ആർ കെ സുരേഷ്‌കുമാർ
March 9, 2025 7:30 am

നോരോഗ ചികിത്സാരംഗത്ത് തത്വാധിഷ്ഠിത നിലപാടിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് ഡോ. കെ എ കുമാറിന്റെ ‘നോവും നിലാവും’ എന്ന പുസ്തകം. കേരളത്തിന്റെ രാഷ്ട്രീയ‑സാമൂഹ്യമണ്ഡലങ്ങളിൽ ആറ്പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന കെ വി സുരേന്ദ്രനാഥിന്റെ (ആശാൻ) ബഹുമുഖ വ്യക്തിത്വത്തിന്റെ അനാവരണം കൂടിയാണീ പുസ്തകം. ഗ്രന്ഥകാരന്റെ കർമ്മപഥത്തിലുടനീളം ഏകാധിപത്യ അധികാര അടയാളങ്ങൾക്കെതിരെ നടത്തിയ കലഹങ്ങൾക്കും, കലാപങ്ങൾക്കും, ഭാവനാപൂർണമായ നിർദ്ദേശങ്ങൾക്കും ഒക്കെ പ്രചോദനമാകുന്നത് ചിന്താമണ്ഡലത്തിൽ ആശാനുമായി പുലർത്തിയിരുന്ന സൗഹൃദമായിരുന്നു. മാനവികതയുടെ പ്രകാശഗോപുരമായിരുന്ന ആശാന്റെ പൊതുജീവിതം എഴുത്തുകാരനിൽ ചെലുത്തിയ സ്വാധീനം ചെറുതല്ലെന്ന് ഈ ഓർമ്മകുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു. 

1970കളിൽ മാനസികാരോഗ്യ ചികിത്സാസങ്കല്പങ്ങളിലും സംവിധാനങ്ങളിലും കേരളത്തിന്റെ അവസ്ഥ പ്രാകൃതവും പരിതാപകരവുമായിരുന്നു. മാനസികാരോഗാശുപത്രികളുടെ അകത്തളങ്ങളിലും അറകളിലും ഇരുട്ടിന്റെ ആത്മാക്കളായി മാനസികരോഗികൾ തളയ്ക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് നവീകരണശ്രമങ്ങളുമായി ഒരു പറ്റം യുവസൈക്യാട്രിസ്റ്റുകൾ ഇറങ്ങിതിരിച്ചത്. മാനവികതയുടെ പ്രകാശം പകർന്ന ആ യജ്ഞത്തിന്റെ സത്യസന്ധമായ വിവരണമാണ് ഈ പുസ്തകത്തിന്റെ മുഖ്യ ഉള്ളടക്കം. ബുദ്ധിയുള്ളവരെ ഉന്മാദത്തിന്റെ പേരിൽ ജയിലിൽ അടക്കുകയും കുറ്റബോധമുള്ളവരെ ഭരണകൂടത്തെ സേവിക്കുന്നവരാക്കി മാറ്റുകയും ചെയ്യുന്ന ഒരു ആശുപത്രിയാണ് സമൂഹം എന്ന ചെക്കോവിന്റെ വീക്ഷണം ശരിവയ്ക്കുന്നതാണ് നിഗൂഢതകളും പ്രഹേളികകളും നിറഞ്ഞുനിന്ന കേരളത്തിന്റെ മുൻകാല അവസ്ഥയെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. 

കേരളത്തിലെ മനോരോഗ ചികിത്സാരംഗത്തെ കുറിച്ചുള്ള ധീരവും സ്വതന്ത്രവുമായ കാഴ്ചപ്പാടുകളാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തെ സമചിത്തതയോടെ നിരീക്ഷിക്കുന്ന വായനക്കാർക്ക് ഈ രംഗത്ത് ഒരു പൊളിച്ചെഴുത്തിന്റെ അനിവാര്യത എത്രത്തോളം ഉണ്ടെന്ന് മനസിലാക്കി തരുന്ന ഒരു പ്രൗഢോജ്വലഗ്രന്ഥമാണിത്. എഴുത്തുകാരൻ, ഒരു അനുഗ്രഹീത സാഹിത്യകാരൻ കൂടി ആയതിനാൽ മൗലികരചനയുടെ സൗന്ദര്യം ഓരോ പേജുകളിലും കാണാം. 

നോവും നിലാവും
(ഓർമ്മകൾ)
ഡോ. കെ എ കുമാർ
വില: 420 രൂപ
ചിന്ത പബ്ലിഷേഴ്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.