സഭ മാറിയുള്ള വിവാഹത്തിന്റെ പേരിൽ ക്നാനായ സഭയിൽ നിന്ന് വിശ്വാസികളെ പുറത്താക്കുന്ന നടപടി തടഞ്ഞ സബ് കോടതി വിധി മരവിപ്പിച്ച ജില്ലാ അഡീഷണൽ കോടതി വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ. കോട്ടയം ജില്ലാ അഡീഷണൽ കോടതിയുടെ നടപടി ഒരു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
വിവാഹത്തിന്റെ പേരിൽ വിശ്വാസികളെ പുറത്താക്കുന്നതിൽ നിന്ന് കോട്ടയം അതിരൂപത ആർച്ച്ബിഷപിനെ തടഞ്ഞുകൊണ്ട് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സഭയുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിനെതിരെ സഭ നൽകിയ ഹർജിയിലാണ് ജില്ലാ അഡീഷണൽ കോടതി ഇക്കഴിഞ്ഞ മേയ് 18ന് ഉത്തരവ് സ്റ്റേ ചെയ്തത്.
ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ക്നാനായ കാത്തലിക് നവീകരണ സമിതിയും മറ്റ് രണ്ട് വ്യക്തികളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ജീവിത പങ്കാളി കോട്ടയം അതിരൂപതാംഗമായിരിക്കണമെന്ന വ്യവസ്ഥ സ്വന്ത ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള ഒരു പൗരന്റെ ആഗ്രഹത്തിന് കടിഞ്ഞാണിടുന്നതാണെന്നും അത് അയാളുടെ മൗലികാവകാശത്തെ ചുരുക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ ജില്ലാ കോടതിക്ക് മതിയായ കാരണമുണ്ടായിരിക്കണമെന്നും ഇതുവഴി സ്വന്ത ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള പൗരന്റെ അവകാശമാണ് റദ്ദാക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് വി ജി അരുൺ ഹർജിക്കാർക്ക് അനുകൂലമായി സ്റ്റേ നൽകുകയായിരുന്നു. സാധുവായ കാരണങ്ങളില്ലാതെ സബ് കോടതി ഉത്തരവ് നടപ്പാക്കുന്നത് തടയാൻ കഴിയില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
English Summary: ousting some one in the name of marriage in Knanaya Archdiocese is against constitution
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.