20 April 2024, Saturday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

വേനല്‍മഴ തിരിച്ചടിയായെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍ കാത്തു; സംസ്ഥാനത്ത് നെല്ല് സംഭരണം ഊര്‍ജ്ജിതം

ആർ ബാലചന്ദ്രൻ
ആലപ്പുഴ
April 21, 2022 7:48 pm

വേനൽമഴയിൽ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിൽ പുഞ്ചകൊയ്ത്തിന്റെ ഭാഗമായുള്ള നെല്ല് സംഭരണം ഊർജ്ജിതമാക്കി സിവിൽ സപ്ലൈസ്. കൊയ്ത്ത് പൂർത്തിയാക്കുന്നതിനനുസരിച്ച് നെല്ല് സംഭരണവും വേഗത്തിലാക്കാൻ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു. ഇതുവരെ 52,933.524 മെട്രിക്ടൺ നെല്ല് സംഭരിച്ച് കഴിഞ്ഞതായി പാഡി മാർക്കറ്റിംഗ് ഓഫീസർ അനിൽ ആന്റോ ജനയുഗത്തോട് പറഞ്ഞു.

ഇക്കുറി 1,19,800 മെട്രിക്ടൺ നെല്ല് സംഭരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, കർഷകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് എത്തിയ വേനൽമഴ എല്ലാം തകർത്തു. ഇനി 40, 000 മെട്രിക് ടൺ നെല്ല് കൂടി മാത്രമാണ് ലഭിക്കുകയുള്ളുവെന്നാണ് സപ്ലൈക്കോ കണക്ക് കുട്ടുന്നത്. ആകെ 620 ഹെക്ടറിലാണ് പുഞ്ചകൃഷി ഉള്ളത്. ഇതിൽ പകുതി പോലും കൊയ്ത്ത് പൂർത്തിയായില്ല.

വേനൽ മഴക്ക് ശേഷം, ഒരു ദിവസം 2000 ലോഡ് നെല്ല് സംഭരിക്കുന്നുണ്ടെന്നാണ് സപ്ലൈക്കോ അധികൃതർ പറയുന്നത്. വെള്ളം കയറിയും ചെടികൾ വീണും വേനൽ മഴയിൽ തകർന്ന കർഷകർക്ക് നെല്ല് കൊയ്തെടുക്കൽ വെല്ലുവിളിയാണ്. എന്നാൽ നെല്ലിന് കൂടുതൽ ഈർപ്പമടിക്കുന്നെന്ന് ചൂണ്ടിക്കാട്ടി നെല്ലിന് കൂടുതൽ കിഴിവ് ഏജന്റുമാർ ആവശ്യപ്പെടുന്നതായാണ് കർഷകരുടെ പരാതി. 17 ശതമാനം വരെ ഈർപ്പമാണ് നെല്ലിന് അനുവദനീയം. ഇത് കൂടുന്നതനുസരിച്ച് ക്വിന്റലിന് 15 കിലോ വരെയാണ് കിഴിവ് ഏജന്റുമാർ ആവശ്യപ്പെടുന്നത്. ഇതിനാൽ നെല്ല് ഉണക്കിയെടുക്കാനുള്ള തിരക്കിലാണ് കർഷകർ.

കുട്ടനാട്ടിൽ 34 മില്ലുകളാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ പ്രവർത്തിക്കുന്നത്. വിത താമസിച്ചത് കൊണ്ടാണ് കൊയ്ത്ത് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നത്. ഇതിനിടയിൽ വേനൽമഴയും എത്തിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. നെല്ല് സംഭരണം അടക്കമുള്ള പ്രവർത്തനങ്ങൾ ഇക്കാരണങ്ങളാൽ ജുൺ ആദ്യവാരം വരെ നീളുമെന്നാണ് സപ്ലൈക്കോ അധികൃതർ പറയുന്നത്.

നെൽ ഉല്പാദന മേഖലയിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന കുട്ടനാട്ടിൽ വേനൽമഴ സൃഷ്ടിച്ചത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. മടവീണും ബണ്ട് തകർന്നും മേഖലയിലെ മികച്ച ഉല്പാദനം കൈവരിച്ച പാടശേഖരങ്ങളെല്ലാം വെള്ളംകയറി നശിച്ചു. 35,000 അധികം കർഷകർ പ്രയാസത്തിലായി. മഴക്ക് ശമനം വന്നതോടെ കൊയ്യാൻ കഴിയുന്ന പാടശേഖരങ്ങളെല്ലാം അതിവേഗം യന്ത്രങ്ങളെത്തിച്ച് കൊയ്ത്ത് പൂർത്തിയാക്കാനുള്ള തിടുക്കത്തിലാണ്

പാടശേഖരസമിതികളും കൃഷിവകുപ്പും. ഭാരമുള്ള കൊയ്ത്ത് യന്ത്രങ്ങൾ പാടശേഖരത്ത് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ ഭാര കുറവുള്ള യന്ത്രങ്ങൾ കൃഷിവകുപ്പിന്റെ സഹായത്തോടെ എത്തിച്ച് നൽകിവരുകയാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ രജിത വ്യക്തമാക്കി. ഇതോടൊപ്പം പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആവശ്യത്തിനുള്ള മോട്ടോറുകളും എത്തിച്ചിട്ടുണ്ട്. മടവീഴ്ച സംഭവിച്ച പാടശേഖരങ്ങളിൽ പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളും തുടരുന്നുണ്ട്.

Eng­lish summary;Paddy pro­cure­ment is active in the state

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.