ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎൻ രക്ഷാസമിതി. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഈ ഹീനമായ ഭീകരകൃത്യത്തിന്റെ സംഘാടകരെയും സ്പോൺസർമാരെയും നീതിപീഠത്തിൽ എത്തിക്കണമെന്നും സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദങ്ങളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണികളാണ്. ഏതൊരു ഭീകരവാദ പ്രവർത്തനവും, അതിന്റെ പ്രചോദനം എന്തായിരുന്നാലും, എവിടെ നടന്നാലും, എപ്പോൾ നടന്നാലും, ആര് ചെയ്താലും അത് ക്രിമിനൽ കുറ്റവും ന്യായീകരിക്കാനാവാത്തതുമാണെന്നും രക്ഷാസമിതി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമത്തിനും, ബന്ധപ്പെട്ട രക്ഷാസമിതി പ്രമേയങ്ങൾക്കും അനുസൃതമായി, ഈ വിഷയത്തിൽ എല്ലാ ബന്ധപ്പെട്ട അധികാരികളുമായി സജീവമായി സഹകരിക്കാൻ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ മാസത്തിൽ ഫ്രാൻസാണ് രക്ഷാസമിതിയുടെ അധ്യക്ഷൻ. ഫ്രാൻസിന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ ജെറോം ബോണാഫോണ്ടാണ് പ്രസ്താവന പുറത്തിറക്കിയത്. പാകിസ്ഥാൻ നിലവിൽ യുഎൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.