പഹല്‍ഗാമിലെ ബൈസരണില്‍ 27 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ സുരക്ഷാ സേനയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പാക് അധിനിവേശ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ ആശയവിനിമയത്തില്‍ നിന്നും ഏതാനും ദിവസം മുമ്പ് ഇതു സംബന്ധിച്ച സൂചന ലഭിച്ചിരുന്നതായി രഹസ്യന്വേഷണ വിഭാഗം പറയുന്നു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതായി അറിയിച്ചുവെങ്കിലും സുരക്ഷാ സേനയും ഇന്റലിജന്‍സും മുന്നറിയിപ്പ് ഗൗരവത്തില്‍ എടുത്തില്ലെന്നും രഹസ്യന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പാകിസ്ഥാനിലെ ഭീകരര്‍ കൈമാറിയ സന്ദേശത്തിലാണ് പഗല്‍ഗാം ആക്രമണം സംബന്ധിച്ചുള്ള സൂചനയുണ്ടായിരുന്നത്. സുരക്ഷാ സേനയുടെ അംഗബലം കുറഞ്ഞ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാം തെരഞ്ഞെടുക്കുകയായിരുന്നു.
ഇതിനായി ഭീകരര്‍ ദിവസങ്ങളോളം നീരിക്ഷണം നടത്തി. ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ അക്രമികള്‍ കാമറ ഘടിപ്പിച്ച ഹെല്‍മെറ്റുകളും ധരിച്ചിരുന്നു. കൊലപാതകം തത്സമയം ചിത്രീകരിക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. പാക് അധീന കശ്മീരിലും പാകിസ്ഥാനിലുമുള്ള ഭീകര ഗ്രൂപ്പുകള്‍ക്ക് കൊലപാതക വീഡിയോ എത്തിച്ചതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോഡി മൂന്നാം വട്ടവും അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ 11 മാസത്തിനിടെ നിരവധി ആക്രമണങ്ങളാണുണ്ടായത്. സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ഇതില്‍ ഭൂരിപക്ഷവും. താഴ്‌വരയെ ഒഴിവാക്കി ജമ്മു ഡിവിഷനിലായിരുന്നു കൂടുതല്‍ ഏറ്റുമുട്ടലുകളും നടന്നത്. അനുച്ഛേദം 370 റദ്ദാക്കിയശേഷം സംസ്ഥാന ഭരണം നിയന്ത്രിച്ച കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട് ഭീകരാക്രമണം ലഘുകരിക്കാന്‍ പര്യാപ്തമായില്ല.
ഉന്നത ഉദ്യോഗസ്ഥ തലത്തിലെ അഭിപ്രായ ഭിന്നത തീവ്രവാദികള്‍ മുതലെടുക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിലുള്ള ശീതസമരവും ഭീകരര്‍ക്ക് തുണയായി. ജമ്മു കശ്മീരിന്റെ സുരക്ഷാ വിഷയത്തില്‍ ഇരുവരും വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അജിത് ഡോവലിനെ കൂടുതല്‍ ആശ്രയിക്കുന്നതും അമിത് ഷായുടെ നീരസത്തിന് ഇടവരുത്തി.
ഇതിനിടെ സുരക്ഷാ സേനയുടെ പരിശോധനയും, ആക്രമണം തടയുന്നതില്‍ സംഭവിച്ച പാളിച്ചയും വിമര്‍ശന വിധേയമായിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പ്രാപ്തിയില്ലായ്മയും സജീവ ചര്‍ച്ചയായിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് അദ്ദേഹം പൊലീസ് വകുപ്പില്‍ വ്യാപകമായ സ്ഥലം മാറ്റത്തിന് ഉത്തരവിട്ടതും ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.