ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അപലപിച്ചു. 28 നിരപരാധികളുടെ ദാരുണ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ, സാധാരണക്കാരെയും വിനോദസഞ്ചാരികളെയും കൊന്നൊടുക്കിയ ഭീകരാക്രമണം പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്ത നിന്ദ്യമായ പ്രവൃത്തിയാണെന്ന് എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം പ്രമേയത്തില്‍ പറഞ്ഞു.
ഇരകളുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തിയ പ്രമേയം ഈ ദുരന്തത്തിൽ ദുരിതത്തിലായ എല്ലാവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരകൾക്കും കുടുംബങ്ങൾക്കും കേന്ദ്ര സർക്കാരിൽ നിന്നും ജമ്മു കശ്മീർ സർക്കാരിൽ നിന്നും വൈദ്യശാസ്ത്രപരവും സാമ്പത്തികവുമായ അടിയന്തര സഹായം ലഭ്യമാക്കണം. ആക്രമണത്തിന് വ്യക്തവും ഉറച്ചതുമായ പ്രതികരണമുണ്ടാകുന്നതോടൊപ്പം സുരക്ഷ, ഇന്റലിജൻസ് സംവിധാനത്തിലെ വീഴ്ചകൾ പരിശോധിക്കേണ്ടതും ആവശ്യമാമെന്നും ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും കണ്ടെത്തി ഉടന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അനുച്ഛേദം 370 റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികാരത്തിലിരിക്കുന്നതിനാൽ, സംസ്ഥാന സർക്കാരുമായും ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ജനങ്ങളില്‍ ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും വേണം. മേഖലയിൽ സാധാരണനിലയും ശാശ്വത സമാധാനവും പുനഃസ്ഥാപിക്കുന്നതിന് ജനങ്ങളുടെ സുരക്ഷ, വിശ്വാസം, ജനാധിപത്യ അവകാശങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും പ്രമേയം നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.