പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. രണ്ടാംദിവസവും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യത്തിന്റെ പ്രകോപനം. തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. വ്യാഴാഴ്ച അർധരാത്രിയും പാക് പട്ടാളം നിയന്ത്രണരേഖയിൽ വെടിയുതിർത്തിരുന്നു.
സിന്ധു നദിയിലൂടെ പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകിയില്ലെങ്കില്‍ പകരം ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാൻ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭ്രട്ടോ രംഗത്തെത്തി. സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുടെ ശ്രമമാണ് കരാർ റദ്ദാക്കിയതിലൂടെ കാണുന്നതെന്നും ബിലാവല്‍ ആരോപിച്ചു.
പഹല്‍ഗാമിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ — പാക് നയതന്ത്ര യുദ്ധം മാറ്റമില്ലാതെ തുടരുകയാണ്. വിസ റദ്ദാക്കിയതിന് പിന്നാലെ പാക് പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഉടൻ ഉന്നതതലത്തിൽ കൂടിയാലോചനയുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ചതായാണ് വിവരം. ലോകനേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും നിർണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.
അതേസമയം പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്ഥാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും സഹകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും ഷഹബാസ് കുറ്റപ്പെടുത്തി. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട ജലം തടയാനോ കുറയ്ക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമത്തിനും പൂര്‍ണ ശക്തിയോടെ മറുപടി നല്‍കുമെന്നും ഷഹബാസ് പറഞ്ഞു.
അതിനിടെ പാകിസ്ഥാനിലും ഇന്ത്യയിലുമുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും വിഷയത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായി മാറുന്നുണ്ട്.
തെരച്ചില്‍ തുടരുന്നു
പഹൽഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരർക്കായി സംയുക്തസേനയുടെ തെരച്ചിൽ തുടരുന്നു. പീർപഞ്ചാൽ വന മേഖലയിലാണ് സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നത്. അതിർത്തിയിലടക്കം ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. അനന്ത്നാഗ് ജില്ലയില്‍ 175 പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കിയേക്കുമെന്ന് സംശയിക്കുന്ന ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സുരക്ഷ കടുപ്പിക്കുന്നതിന്റെ ഭാഗമായും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ജില്ലയിലുടനീളം കൂടുതൽ മൊബൈൽ വെഹിക്കിൾ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭീകരരുടെ വിവരം കൈമാറുന്നവർക്ക് 20 ലക്ഷം രൂപ സൈന്യം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൂഞ്ച്, രജൗരി ജില്ലകളിലെയും പീർപഞ്ചാൽ വന മേഖലയിലെയും സുരക്ഷാ സ്ഥിതിഗതികൾ ഉന്നത സൈനിക ഉദ്യോഗസ്ഥർ വിലയിരുത്തി. ഭീകരർക്ക് സഹായം നൽകിയ രണ്ട് പേരെ കുൽഗാമിൽ നിന്ന് പിടികൂടി. രജൗരി, പൂഞ്ച്, റിയാസി, ഉധംപൂർ, കിഷ്ത്വാർ, കത്വ മേഖലകളിലും പരിശോധന ശക്തമാക്കി. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾക്ക് സർക്കാർ ജാഗ്രതാ നിര്‍ദേശം നൽകി. ജീവനക്കാരുടെ അവധിയടക്കം നിയന്ത്രിക്കണമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നും അറിയിപ്പിലുണ്ട്. ആശുപത്രികളിൽ കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം ജമ്മു കശ്മീരിൽ ഭീകരവാദികളുടെ മൂന്ന് വീടുകൾ കൂടി പ്രാദേശിക ഭരണകൂടം തകർത്തു. അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ക്ക്, ഹാരിസ് അഹമദ് എന്നിവരുടെ വീടുകളാണ് അധികൃതര്‍ തകര്‍ത്തത്. കുല്‍ഗാമിലുള്ള സാഹിദ് അഹമദ് എന്ന ഭീകരന്റെ വീടും തകര്‍ത്തിട്ടുണ്ട്. ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നീ ഭീകരരുടെ വീടുകള്‍ നേരത്തെ തകര്‍ത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തത്സമയ സംപ്രേഷണത്തിന് മാധ്യമങ്ങൾക്കായി മാർഗനിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. സൈനിക നടപടികളുടെ തത്സമയ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്കി. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്നാണ് നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.