പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് വീണ്ടും കൂട്ടി. സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് 80 രൂപയാണ്. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കും 110 ആയിരുന്നത് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140രൂപയും ബസിന് 275 രൂപയുമാണ്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.
ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെയുള്ള 62 കിലോമീറ്റര്‍ നാലുവരിപ്പാതയിലെ ടോള്‍ കൊള്ളക്കെതിരെ വ്യാപകമായ പരാതി നിലവിലുണ്ട്. നിര്‍മ്മാണ ചെലവിന്റെ 125 % പിരിച്ചു കഴിഞ്ഞിട്ടും പാതയുടെ ശോചനീയാവസ്ഥ മാറ്റാന്‍ കരാര്‍ കമ്പനി തയ്യാറായിട്ടില്ല. കാലാവധി അവസാനിക്കുമ്പോഴേക്ക് അടങ്കല്‍ തുകയുടെ മൂന്നു മടങ്ങെങ്കിലും കമ്പനി പിഴിഞ്ഞെടുക്കും. ബിഒടി വ്യവസ്ഥയില്‍ നിര്‍മ്മാണം ഏറ്റെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ കമ്പനി പാലിയേക്കരയില്‍ ഇതുവരെ ടോളായി പിരിച്ചത് 900 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്.
ഇടപ്പള്ളി-മണ്ണുത്തി റോഡിന്റെ നിര്‍മാണത്തിനായി കമ്പനിക്ക് ചെലവായത് 721 കോടിയാണ്. പാലിയേക്കരയില്‍ ഒരുദിവസം ടോളായി ലഭിക്കുന്നത് 37.96 ലക്ഷം രൂപയാണെന്ന് ദേശീയപാതാ അതോറിറ്റി വിവരാവകാശ മറുപടിയില്‍ പറയുന്നു. 2028 ജൂണ്‍ 21 വരെ ടോള്‍ പിരിക്കാനാണ് കമ്പനിക്ക് അനുമതി. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇനിയുള്ള വര്‍ഷങ്ങള്‍ കൊണ്ട് ആയിരം കോടി രൂപയെങ്കിലും കൂടുതലായി പാലിയേക്കരയില്‍ ടോളായി ലഭിക്കും. അങ്ങനെ കമ്പനിക്ക് ആകെ കിട്ടുക 1900 കോടിയെങ്കിലുമായിരിക്കും. കാലാകാലങ്ങളിലെ വര്‍ധനകൂടി കണക്കാക്കിയാല്‍ വരുമാനം ഇതിലും അധികമായിരിക്കും.
ടോള്‍ നിരക്കില്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും ടോള്‍ റോഡ് സേവനത്തിന് നിര്‍ദിഷ്ട നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്. പാത എത്രയും വേഗം ദേശീയ പാത അതോറിറ്റി ഏറ്റെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനായി എഐവൈഎഫും സിപിഐയും നിരവധി തവണ സമരരംഗത്തുണ്ടായിരുന്നു.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.