രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി സ്പൈവേര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. സ്പൈവേര്‍ ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നതെന്നും പെഗാസസ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു. മോഡി സർക്കാർ വിമര്‍ശകര്‍ക്കെതിരെ ഇസ്രയേലി സോഫ്റ്റ്‌വേർ പെഗാസസ് ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച്.
രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇസ്രയേലി മിലിട്ടറി ഗ്രേഡ് സ്പൈവേർ ഉപയോഗിച്ചതായി ഹർജികളിൽ ആരോപിക്കുന്നു. സര്‍ക്കാരിന്റെ കൈവശം പെഗാസസ് ചാര സോഫ്റ്റ്‌വേർ ഉണ്ടോ എന്നും അത് ഉപയോഗിച്ചിരുന്നോ എന്നതുമാണ് കേസിലെ അടിസ്ഥാനപരമായ വിഷയം എന്ന അഭിഭാഷകൻ ദിനേശ് ദ്വിവേദിയുടെ വാദത്തിനിടെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സ്പൈവേര്‍ ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്കയെന്നും രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഭീകരവാദികള്‍ക്ക് സ്വകാര്യതാ അവകാശങ്ങള്‍ ഉന്നയിക്കാനാവില്ലെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സ്വകാര്യതയ്ക്ക് അവകാശമുള്ള ഒരു സാധാരണ പൗരന്‍ ഭരണഘടനപ്രകാരം സംരക്ഷിക്കപ്പെടുമെന്നും ജസ്റ്റിസ് സൂര്യകാന്ത് ഇതിന് മറുപടി നല്‍കി. എന്നാല്‍ മാധ്യമപ്രവർത്തകർ, ജഡ്ജിമാർ ഉൾപ്പെടെ സ്വന്തം പൗരന്മാർക്കെതിരെ സ്പൈവേർ ഉപയോഗിച്ചിട്ടുണ്ട്, ഇത് രേഖയിൽ സ്ഥിരീകരിക്കപ്പെട്ടതാണ്. ഇത് വളരെ ഗുരുതരമായ ഒരു സാഹചര്യമാണെന്നും മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശ്യാം ദിവാൻ എന്നിവര്‍ വാദിച്ചു.
ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ കമ്പനി ചാരവൃത്തിക്കു വേണ്ടി രൂപപ്പെടുത്തിയ മാൽവെയർ സോഫ്റ്റ്‌വേറാണ് പെഗാസസ്. ഫോണിലും കമ്പ്യൂട്ടറിലും കടന്നുകയറി ഫോട്ടോ, ചാറ്റിങ്, ലൊക്കേഷൻ, മറ്റു വ്യക്തിവിവരങ്ങളെല്ലാം പെഗാസസ് ചോർത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.