29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 16, 2024
March 14, 2024
March 14, 2024

പെൻഷൻ സംവിധാനം: ഇന്ത്യ വളരെ പിന്നിൽ 43 രാജ്യങ്ങളിൽ നാല്പതാം സ്ഥാനം

Janayugom Webdesk
ന്യൂഡൽഹി
December 10, 2021 10:58 pm

മെർസർ കൺസൾട്ടിങ് പ്രസിദ്ധീകരിച്ച ഗ്ലോബൽ പെൻഷൻ ഇൻഡക്സ് അനുസരിച്ച് പെൻഷൻ സംവിധാനങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്‍നിരയില്‍. പഠനത്തിന് വിധേയമായ 43 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 40. ഇന്ത്യയുടെ മൊത്തത്തിലുള്ള സൂചിക മൂല്യം 43.3 ആണ്. 2020 ലെ സൂചിക 45.7 ആയിരുന്നു. സൂചിക മൂല്യം 84.2 ഉള്ള ഐസ്‍ലാന്റ് ആണ് ഏറ്റവും ഉയർന്ന പെൻഷൻ സംവിധാനമുള്ള രാജ്യം. തായ്‍ലന്റാണ് ഏറ്റവും കുറഞ്ഞ സൂചിക(40.6)യുള്ള രാജ്യം. 

എല്ലാ വർഷവും 50 ലധികം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് മെർസർ കൺസൾട്ടിംഗ് ലോകമെമ്പാടുമുള്ള പെൻഷൻ സംവിധാനത്തെക്കുറിച്ചുള്ള സൂചിക പ്രസിദ്ധീകരിക്കുന്നത്. 2020ൽ 39 ൽ ഇന്ത്യയുടെ സ്ഥാനം 34 ആയിരുന്നു. ഐസ്‍ലാന്റ്, തായ്‌വാൻ, യുഎഇ, ഉറുഗ്വേ എന്നീ നാല് രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ റിപ്പോർട്ട്. ഇന്ത്യൻജനതയുടെ വിരമിക്കൽ വരുമാനം ഉറപ്പാക്കാൻ പെൻഷൻ സമ്പ്രദായം പരിഷ്കരിക്കുന്നതിന് സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. 

ഇന്ത്യയിൽ സ്വകാര്യ പെൻഷൻ സംവിധാനത്തിനു കീഴിലുള്ളവരുടെ എണ്ണം ആറ് ശതമാനം മാത്രമാണ്. ഭൂരിപക്ഷം തൊഴിലാളികളും പെൻഷൻ സേവിംഗ്സ് സ്വന്തമായാണ് കൈകാര്യം ചെയ്യുന്നത്. മൊത്തം തൊഴിലാളികളുടെ 90 ശതമാനവും അസംഘടിത മേഖലയിലായതിനാൽ വലിയവിഭാഗം തൊഴിലാളികൾക്ക് പെൻഷൻ പദ്ധതിയിൽ ഉൾക്കൊള്ളുന്നതിന് നടപടി വേണം. വിരമിക്കൽ ആനുകൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് സ്വകാര്യ പെൻഷൻ സമ്പ്രദായത്തിന്റെ നിയന്ത്രണം പരിഷ്കരിച്ച് സമഗ്രത കെെവരിക്കണം, റിപ്പോർട്ട് പറയുന്നു. അസംഘടിത മേഖലയുടെ പ്രയോജനം ലക്ഷ്യമിട്ടുള്ള സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതിക്കായി സർക്കാർ ചില പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഓരോരുത്തർക്കും സാമൂഹിക സുരക്ഷയുടെ ലഭ്യതയും സുസ്ഥിരതയും ഉറപ്പാക്കാൻ സമൂലവും തന്ത്രപരവുമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് മെർസറിലെ ഇന്ത്യൻ വാണിജ്യ പ്രതിനിധി പ്രീതി ചന്ദ്രശേഖർ പറഞ്ഞു. അസംഘടിത തൊഴിലാളികളെ ഉൾക്കൊള്ളുന്ന പുതിയ സാമൂഹിക സുരക്ഷാ നിയമങ്ങൾ ഉടൻ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രീതി ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

എന്നാൽ ആഗോള പെൻഷൻ സമ്പ്രദായത്തെക്കുറിച്ചുള്ള മെർസർ റിപ്പോർട്ട് ‘വിശ്വസനീയമായതും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ഡാറ്റ’ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അസംഘടിത മേഖലയെ നിലവിലുള്ള പെൻഷൻ സമ്പ്രദായത്തിന് കീഴിൽ കൊണ്ടുവരുന്നതിനും അവർക്ക് സാമൂഹിക സുരക്ഷ നൽകുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായി അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം 2008 നടപ്പിലാക്കിയതായും കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞദിവസം രാജ്യസഭയിൽ അറിയിച്ചു. അസംഘടിത തൊഴിലാളികൾക്കുള്ള പ്രധാനമന്ത്രി ശ്രം യോഗി മാൻ‑ധൻ പെൻഷൻ പദ്ധതി, വ്യാപാരികൾക്കും കടയുടമകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കുമുള്ള ദേശീയ പെൻഷൻ പദ്ധതി എന്നിവ ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി കിസാൻ മാൻ‑ധൻ യോജനയിലൂടെ കർഷകർക്ക് പരിരക്ഷ നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 

ENGLISH SUMMARY:Pension sys­tem: India ranks 40th out of 43 coun­tries far behind
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.