28 March 2024, Thursday

Related news

December 31, 2023
September 9, 2023
February 8, 2023
December 8, 2022
October 11, 2022
September 26, 2022
July 30, 2022
June 29, 2022
June 12, 2022
May 23, 2022

സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം: സാമ്പത്തിക അസമത്വം വളരുന്നു

യുപിയും ബിഹാറും ഏറ്റവും പിന്നില്‍ 
Janayugom Webdesk
June 12, 2022 11:13 pm

രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ സാമ്പത്തിക അസമത്വത്തിന്റെ വിടവ് വര്‍ധിക്കുന്നു. പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉയർന്ന, ഇടത്തരം, താഴ്ന്ന വരുമാനമുള്ളത് എന്നിങ്ങനെ മൂന്നായി രാജ്യത്തെ സംസ്ഥാനങ്ങള്‍ മാറിയിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
2020–21 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം പ്രതിശീർഷ വരുമാനം നാല് ലക്ഷം രൂപയ്ക്കു മുകളിലുള്ളത് രണ്ട് ചെറിയ സംസ്ഥാനങ്ങൾ മാത്രമാണ്. ഗോവയും സിക്കിമും. മൂന്നുലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിശീര്‍ഷ വരുമാനമുള്ള രണ്ട് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളാണ് ഡൽഹി, ചണ്ഡീഗഢ് എന്നിവ. 

കേരളം, തെലങ്കാന, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയ മറ്റ് ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് പ്രതിശീർഷ വരുമാനം രണ്ടുലക്ഷം രൂപയിൽ കൂടുതലുണ്ട്. 2019–20ൽ മഹാരാഷ്ട്ര രണ്ട് ലക്ഷത്തിന് മുകളിലായിരുന്നുവെങ്കിൽ 2020–21ൽ താഴേക്കിറങ്ങേണ്ടിവന്നു. പഞ്ചാബും പശ്ചിമ ബംഗാളും ഉൾപ്പെടെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ പ്രതിശീർഷ വരുമാനം ഒരുലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെയാണ്, അതേസമയം ഏഴ് സംസ്ഥാനങ്ങളില്‍ ആളോഹരി വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്ന് ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
1,28,829 രൂപയാണ് രാജ്യത്തെ ആകെ പ്രതിശീര്‍ഷ വരുമാനം. 194 ലോകരാജ്യങ്ങളില്‍ 144-ാം സ്ഥാനമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടേത്. ഏഷ്യന്‍ രാജ്യങ്ങളില്‍ 33-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഏറ്റവും സമ്പന്ന രാജ്യത്തേക്കാള്‍ 60 മടങ്ങ് കുറവാണ്. അതേസമയം ഏറ്റവും ദരിദ്രരാജ്യത്തേക്കാള്‍ എട്ടുമടങ്ങ് കൂടുതലുമുണ്ട്. 

ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ 30 വർഷം മുമ്പ് ഏറ്റവും താഴെയായിരുന്നു. 1990–91 കാലഘട്ടത്തില്‍ യഥാക്രമം 2660, 3590 എന്നിങ്ങനെയായിരുന്നു ആളോഹരി വരുമാനം. 2020–21 ൽ യഥാക്രമം 46,292 രൂപയും 65,431 രൂപയുമായി ഇപ്പോഴും ഇവര്‍ ഏറ്റവും താഴെയാണ്. ഈ സംസ്ഥാനങ്ങൾക്കുള്ളിൽ വികസിത മേഖലകൾ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
1990–91 ല്‍ കേരളത്തിന് 4200, തമിഴ്‌നാട് 4983, കര്‍ണാടക 4598 എന്നിങ്ങനെയായിരുന്നു ആളോഹരി വരുമാനം. നിലവില്‍ ഈ മൂന്ന് സംസ്ഥാനങ്ങളും രണ്ട് ലക്ഷത്തിന് മുകളിലെത്തി. കേരളം-2,36,093, തമിഴ്‌നാട്-2,25,396, കര്‍ണാടക‑2,26,175 എന്നിങ്ങനെയാണ് 2021 ലെ പ്രതിശീര്‍ഷ വരുമാനം. നിലവില്‍ യുപിയും ബിഹാറുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വ്യത്യാസം അഞ്ചിരട്ടിയിലേറെയായി വര്‍ധിച്ചിട്ടുണ്ട്. ഈ വിടവ് വർധിച്ചുവരികയാണെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നിലെത്തിയതാണ് ആളോഹരി വരുമാനത്തിന്റെ വര്‍ധനയിലും പ്രതിഫലിക്കുന്നത്.
അതേസമയം സാമ്പത്തിക അസമത്വത്തിന്റെ അനന്തരഫലങ്ങൾ അപകടകരമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തിക അസന്തുലിതാവസ്ഥ അന്യവൽക്കരണ ബോധത്തിലേക്കും പ്രവിശ്യാവാദത്തിലേക്കും വിവിധ മേഖലകളെ നയിച്ചേക്കാമെന്നും രാജ്യത്തിന്റെ കെട്ടുറപ്പിന് വരെ ഭീഷണിയായേക്കാമെന്നും ഇവര്‍ വിലയിരുത്തുന്നു.

Eng­lish Sum­ma­ry: Per capi­ta income of states: eco­nom­ic inequal­i­ty is growing

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.