പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനും യുവകലാസാഹിതി മുന്‍ അധ്യക്ഷനുമായ പി കെ ഗോപിയെ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ ആദരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ പി കെ ഗോപിയുടെ വസതിയിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. സമാനതകളും പിന്തുടര്‍ച്ചയുമില്ലാത്ത കവിയാണ് പി കെ ഗോപിയെന്ന് ആലങ്കോട് പറഞ്ഞു. കവി എന്നാല്‍ ആരാവണമെന്നും കവിത എന്നാല്‍ എന്താവണമെന്നും അദ്ദേഹം മലയാളിക്ക് കാട്ടിത്തരുന്നു. സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാതെ പ്രതികരിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. കവിതയ്ക്കൊപ്പം നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പി കെ ഗോപി ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയിച്ച കവിയാണെന്നും ആലങ്കോട് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ യുവകലാസാഹിതി മുന്‍ അധ്യക്ഷനും ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി കെ രാമകൃഷ്ണന്‍, ശരത്ത് മണ്ണൂര്‍, യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ മുരളീകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ അഷറഫ് കുരുവട്ടൂര്‍, ജില്ലാ സെക്രട്ടറി കെ വി സത്യന്‍, ഡോ. ഒ എസ് രാജേന്ദ്രന്‍, ജയന്‍ നീലേശ്വരം, എം സി ദാസ്, എം എ ബഷീര്‍, സലാം വെള്ളയില്‍, അയല്‍വേദി പ്രസിഡന്റ് രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എ ആര്‍ അനിവേദ കവിത അവതരിപ്പിച്ചു. ഡോ. വി എന്‍ സന്തോഷ് കുമാര്‍ സ്വാഗതവും ടി എം സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. യുവകലാസാഹിതി അംഗത്വ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പി കെ ഗോപിക്കും ടി വി ബാലനും മെമ്പര്‍ഷിപ്പ് നല്‍കി ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
കേന്ദ്ര- കേരള സാഹിത്യ അക്കാദമിയുടേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയ പി കെ ഗോപി ഒരു വ്യാഴവട്ടക്കാലത്തോളം യുവകലാസാഹിതി അധ്യക്ഷനെന്ന നിലയിലും പ്രവർത്തിച്ചു. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗമായും പ്രവര്‍ത്തിച്ചുവരുന്നു. യുവകലാസാഹിതി സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആദരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.