ഇനിയൊരു ചില്ലയിൽ
പൂക്കുവാൻ ആയെങ്കിൽ
നിൻ മരകൊമ്പിലായി
കൂടൊരുക്കാം
ആ കിളികൂട്ടത്തെ
കാതോർത്തു ഞാനെന്നും
നിൻ സ്വരവല്ലിയായി
പൂത്ത് നിൽക്കാം
കാറ്റിൻ ചിറകടി
ആലോലമാട്ടുന്ന
നാട്ടു മരത്തിന്റെ
കൊമ്പു പോലും
നീയെന്നിൽ പടരുന്ന
നേരത്ത് നാണത്താൽ
ഈരില തുമ്പാൽ
മുഖം മറയ്ക്കും
നിന്നെ പുണരുവാൻ
എത്തുന്ന കാറ്റിലും
ഇന്നെന്റെ ജീവൻ
തുടിച്ചു നിൽപ്പു
ഹേമന്ത ശിശിരങ്ങൾ
കാതോർത്തിരിക്കുന്ന
നീയെന്ന ജാലക
ചില്ലിലൂടെ
നിന്നിൽ ഞാനെത്തുന്ന
നേരത്താ മാരിയും
ആനന്ദമായങ്ങു
പെയ്തിറങ്ങും
സ്നേഹത്താൽ നെയ്യാം
നാം ഒത്തിരി സ്വപ്നങ്ങൾ
ഈ ഇത്തിരി ജീവിത
താരയിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.