നിലനിൽപ്പിനായി രാജ്യത്തെ കർഷകർ നടത്തുന്ന പ്രക്ഷോഭം രാജ്യത്തിൻറെ തങ്കലിപികളിൽ എഴുതിചേർക്കപ്പേടേണ്ട ചരിത്രമായി മാറുന്നു. യുപിയിലെ മുസാഫിർ നരഗത്തിലും, ഹരിയാനയിലെ ഹരിയാനയിലെ കർണാലിൽ ചൊവ്വയും നടന്ന കർഷക മഹാപഞ്ചായത്തുകൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനും സംസ്ഥാന ബിജെപി സർക്കാരുകൾക്കും കനത്ത താക്കീതായി. കൂടാതെ രാജ്യത്തെ തൊഴിലാളി–-കർഷക ഐക്യത്തിന്റെ മഹത്തായ സന്ദേശവുംകൂടിയാണ് പ്രതിഷേധത്തിൻറെ ഭാഗമായി കർഷകപഞ്ചായത്തുകൾ.മുസാഫിർ നഗറിൽ നടന്ന കർഷകറാലി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഇതിൽ വിറളി പൂണ്ടിരിക്കുകയാണ് ബിജെപിയുടെ സർക്കാരുകൾ.കഴിഞ്ഞ 28നു കർണാലിൽ ലാത്തിച്ചാർജിൽ കർഷകൻ സുശീൽ കാജൽ കൊല്ലപ്പെടാൻ ഉത്തരവാദിയായ എസ്ഡിഎം ആയുഷ് സിൻഹയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തുക, നഷ്ടപരിഹാരം നൽകുക, പരിക്കേറ്റ കർഷകർക്ക് ധനസഹായം നൽകുക എന്നീ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം. കർഷകരുടെ തല അടിച്ചുപൊട്ടിക്കാൻ പരസ്യമായി നിർദേശിച്ച ഉദ്യോഗസ്ഥനെ ബിജെപി സർക്കാർ സംരക്ഷിക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിനു നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് കർഷകർ പ്രക്ഷോഭത്തിൻറെ രൂപവും, രീതിയും മാറ്റിയത് പൊലീസ് മർദനത്തിൽ കർഷകൻ കൊല്ലപ്പെട്ട ഹരിയാനയിലെ കർണാലിൽ കിസാൻമഹാപഞ്ചായത്ത് നടക്കാനിരിക്കെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികൃതർരംഗത്തു വന്നു.പ്രക്ഷോഭം നേരിടാൻ 40 കമ്പനി സേനയെ അധികമായി ഇറക്കി. ഇന്റർനെറ്റ് തടഞ്ഞു. ദേശീയപാതവഴി അർധരാത്രിമുതൽ ഗതാഗതം തടഞ്ഞു.
28നുണ്ടായ പൊലീസ് അതിക്രമത്തിൽ കർഷകൻ കൊല്ലപ്പെടുകയും 40ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. എസ്ഡിഎമ്മിനും പൊലീസുകാർക്കും എതിരെ കേസെടുക്കുക, കൊല്ലപ്പെട്ട സുശീൽ കാജലിന്റെ കുടുംബത്തിനു 40 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകുക, പരിക്കേറ്റവർക്ക് രണ്ട് ലക്ഷം വീതം സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാപഞ്ചായത്ത്. പൊലീസ് മർദനത്തിൽ കർഷകൻ കൊല്ലപ്പെട്ട ഹരിയാനയിലെ കർണാലിൽ നിരോധനാജ്ഞ വകവയ്ക്കാതെ മിനി സെക്രട്ടറിയറ്റ് (കലക്ടറേറ്റ്) വളഞ്ഞ് കർഷകർ. കർണാൽ ഭക്ഷ്യധാന്യ കമ്പോളത്തിൽ മഹാപഞ്ചായത്ത് ചേർന്നശേഷം മൂന്നര കിലോമീറ്റർ മാർച്ച് ചെയ്താണ് കർഷകർ മിനി സെക്രട്ടറിയറ്റ് വളഞ്ഞത്. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുംവരെ സമാധാനപരമായി ഉപരോധം തുടരുമെന്ന് കാർഷക നേതാക്കൾ അറിയിച്ചു. മഹാപഞ്ചായത്തിൽ രണ്ടു ലക്ഷത്തോളംപേർ പങ്കെടുത്തെന്ന് നേതാക്കൾ പറഞ്ഞു. കർണാലിൽ 144–-ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചും അഞ്ചു ജില്ലയിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ തടഞ്ഞും 50 കമ്പനി പൊലീസിനെ നിയോഗിച്ചും പ്രക്ഷോഭം തടയാൻ ബിജെപി സർക്കാർ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. മിനി സെക്രട്ടറിയറ്റിന് മുന്നിൽ കർഷകർ എത്തുന്നത് തടയാൻ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ കർണാലിൽ വീണ്ടും പൊലീസ് അതിക്രമം. കർഷക മഹാപഞ്ചായത്തിന് നേരെ ഹരിയാന പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പ്രതിഷേധിച്ച് കർഷകർ മിനി സെക്രട്ടറിയറ്റ് വളഞ്ഞു. അനിശ്ചിത കാലത്തേക്ക് മിനി സെക്രട്ടറിയറ്റ് ഉപരോധിക്കുമെന്ന് കർഷകർ അറിയിച്ചു. കർഷകരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിയാന സർക്കാർ നടത്തിയ ചർച്ച പരാജയപെട്ടിരുന്നു. കർണാലിലെ കർഷക സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹരിയാന സർക്കാർ രംഗത്തെത്തിയത്. ചർച്ചയിൽ 11 ഓളം കർഷക നേതാക്കൾ പങ്കെടുത്തു. ഹരിയാനയ്ക്ക് പുറകെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കിസാൻ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15ന് രാജസ്ഥാനിലും 29ന് ഛത്തീസ്ഗഡിലും മഹാ പഞ്ചായത്ത് ചേരും. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഹരിയാനയിലുമെല്ലാം ബിജെപി ഭരണത്തിന് അറുതിവരുത്തുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്നുമുള്ള മഹാപഞ്ചായത്തുകളുടെ പ്രഖ്യാപനം ധാർഷ്ട്യത്തോടെ സമരത്തെ നേരിടുന്ന മോദി സർക്കാരിനെ വിറപ്പിക്കുന്നതായി മാറി മഹാപഞ്ചാത്തുകൾ. കരിനിയമങ്ങൾ പിൻവലിക്കില്ലെന്ന മോദിയുടെ പിടിവാശിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും കൃഷിക്കാർ ആവർത്തിച്ചു പ്രഖ്യാപിച്ചു. മോദി സർക്കാരിന്റെ നിലപാടിനെതിരെ ബിജെപിയിൽത്തന്നെ അഭിപ്രായഭിന്നത രൂപപ്പെടുന്നുണ്ട്. ചില ബിജെപി നേതാക്കൾ പരസ്യമായിത്തന്നെ രംഗത്തുവന്നിട്ടുമുണ്ട്. കേന്ദ്ര സർക്കാരിൻറെ ജനദ്രോഹപരമായ മൂന്നു കാർഷിക ബില്ലിനെതിരേ ആർഎസ്എസ് അനുകൂല കാർഷക സംഘടന തന്നെ രംഗത്തു വന്നിരിക്കുന്നു. എല്ലാ പ്രതിസന്ധിയെയും മറികടന്നെത്തിയ ജനക്കൂട്ടം ബിജെപി സർക്കാരിനെ എതിർക്കുന്ന എന്നതിനു തെളിവായിമാറി മഹാമാരിക്ക് നടുവിലും പത്തു മാസമായി കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞുവീശുന്ന കർഷകസമരത്തിന്റെ രാജ്യവ്യാപക തുടർസ്പന്ദനമായി രണ്ട് മഹാപഞ്ചായത്തുംമാറി. ഇനിയും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് മഹാ പഞ്ചായത്ത് വ്യാപിപ്പിച്ച് കർഷകർ രംഗത്തു വരും.വിവിധ സംസ്ഥാനത്തുനിന്നായി ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളുമാണ് പോരാട്ടത്തിൽ അണിനിരന്നത്.
കൃഷിക്കാരുടെ ജീവന്മരണ പോരാട്ടത്തിന് രാജ്യത്തിന്റെയാകെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തുന്നതായി ഈ പങ്കാളിത്തം. ഹരിയാനയിലെ കർണാലിൽ നിരോധനാജ്ഞ ലംഘിച്ചായിരുന്നു മഹാപഞ്ചായത്ത് ചേർന്നത്. സർക്കാരിൻറെ മരക്ട മുഷ്ടിയായിരുന്നു അവിടെ കാണുവാൻ കഴിഞ്ഞത്. ആഗസ്ത് 28ന് പൊലീസ് ഭീകരതയിൽ കർഷകൻ സുശീൽ കാജൽ കൊല്ലപ്പെട്ട സംഭവത്തിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുകൂടിയായിരുന്നു ഇവിടത്തെ കർഷകമുന്നേറ്റം. കർഷകർ എത്തിച്ചേരുന്നത് തടയാൻ കേന്ദ്ര സർക്കാരും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ എല്ലാ നീക്കത്തെയും മറികടന്നാണ് മുസഫർനഗറിൽ കൃഷിക്കാർ എത്തിച്ചേർന്നത്. കൃഷിക്കാരെ തടയാൻ ഹരിയാന സർക്കാരും ആകുന്നത്ര ശ്രമിച്ചു.. ഇന്റർനെറ്റ് തടഞ്ഞു, ദേശീയപാത വഴിയുള്ള ഗതാഗതം വിലക്കി, വൻതോതിൽ സായുധസേനയെ അണിനിരത്തി. പക്ഷേ, പഞ്ചായത്തുകൾ മുന്നേറി. അതാണ് കർഷക ‑തൊഴിലാളി കൂട്ടായ്മയുടെ വിജയം, കർഷകസമരത്തിന്റെ ജനകീയതയും പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പും മഹാപഞ്ചായത്തുകളിലൂടെ ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെട്ടു. എട്ടു വർഷത്തിനപ്പുറം 2013 ആഗസ്ത്–-സെപ്തംബർ മാസങ്ങളിൽ വലിയ വർഗീയകലാപം അരങ്ങേറിയ സ്ഥലമാണ് മുസഫർനഗർ. ഹിന്ദു–-മുസ്ലിം വിഭാഗത്തിൽപ്പെട്ടവരടക്കം എല്ലാ കൃഷിക്കാരും ഐക്യത്തോടെ കഴിഞ്ഞ ഇവിടെ ഭിന്നത വളർത്താനുള്ള വർഗീയവാദികളുടെ ബോധപൂർവമായ ശ്രമമാണ് കലാപത്തിലേക്ക് നയിച്ചത്. 62 പേർ കലാപത്തിൽ കൊല്ലപ്പെട്ടു. ഈ കർഷക മഹാപഞ്ചായത്തിൽ എല്ലാ വിഭാഗം കൃഷിക്കാരും തൊഴിലാളികളും ഒരുമിച്ച് അണിനിരന്നതോടെ അത് തൊഴിലാളി–കർഷക ഐക്യത്തിന്റെ വലിയ വിളംബരമായി. തൊഴിലാളികളും കർഷകരും ഉൾപ്പെടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കായി ഒരുമിച്ചു പോരാടണമെന്ന പ്രഖ്യാപനം വളരെ പ്രധാനമാണ്. ഈ ഐക്യശക്തി മുന്നോട്ടുകൊണ്ടുപോകേണ്ടത് രാജ്യത്തിനു മുന്നിലുള്ള പ്രധാന ദൗത്യമാണ്. ആ ഐക്യത്തിന്റെ വലിയ പ്രതീക്ഷകൾ ഈ പഞ്ചായത്തുകൾ നൽകുന്നുണ്ട്. അത് ബിജെപിയെയും മോദിയെയും വിറളിപിടിപ്പിക്കുന്നുമുണ്ട്. കേന്ദ്ര സർക്കാർ കാർഷിക മേഖലയെ തകർത്ത് കുത്തകൾക്ക് അടിയറവ് പറഞ്ഞുകൊണ്ടുള്ള മൂന്നു ബില്ലുകൾ പകൊണ്ടുവന്ന നാൾ മുതൽ കർഷകർ ആരംഭിച്ച പ്രക്ഷോഭത്തിന് രാജ്യത്തെ എല്ലാ വിധ ജനവിഭാഗങ്ങളുടേയും പിന്തുണ കിട്ടികൊണ്ടിരക്കുകയാണ് അതിജീവനത്തിനായി ഇന്ത്യൻ കർഷകർ നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടം പുതിയ ഘട്ടത്തിൽ എത്തിയിരിക്കുന്നു. കാർഷിക മേഖലയെ തകർക്കുകയെന്നുള്ളത് ബിജെപി സർക്കാരിൻറെ പ്രഖ്യാപിത അജണ്ടയായി മാറിയിരിക്കുകയാണെന്നു വിവിധ കർഷക പ്രസ്ഥാനങ്ങൾ തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു.
english summary;political analysis about farmers protest
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.