ഏപ്രിൽ 16ന്, തമിഴ്‌നാട് സർക്കാർ 1998ലെ നഗര — തദ്ദേശ സ്വയംഭരണ നിയമവും 1994ലെ പഞ്ചായത്ത് നിയമവും ഭേദഗതി ചെയ്തുകൊണ്ട് രണ്ട് ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു. ഗ്രാമീണ, നഗര തദ്ദേശ സ്വയംഭരണ ഘടനകളിലേക്ക് ഭിന്നശേഷിക്കാരെ നാമനിർദേശം ചെയ്യാൻ സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തുകയാണ് ഈ നിയമനിർമ്മാണങ്ങള്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാക്കുകളനുസരിച്ച്, ഈ സംരംഭം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 650 ഭിന്നശേഷിക്കാരുടെയും, ഗ്രാമ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 13,338 ഭിന്നശേഷിക്കാരുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംസ്ഥാനത്ത് നിലവിലുള്ള പ്രാതിനിധ്യനിലയിൽ നിന്നുള്ള ഗണ്യമായ മുന്നേറ്റമാണ്.
ഭിന്നശേഷിക്കാരുടെ രാഷ്ട്രീയ പ്രാതിനിധ്യം, വിശാലമായ ജനാധിപത്യ — രാഷ്ട്രീയ അവകാശ ചർച്ചകളിൽ വേണ്ടരീതിയില്‍ അംഗീകരിക്കപ്പെടാത്ത ഒന്നാണ്. തൽഫലമായി, പാർലമെന്റിലേക്കോ നിയമസഭകളിലേക്കോ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ ജനപ്രതിനിധികളുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക ഡാറ്റ 1952 മുതൽ ലഭ്യമല്ല. ഡാറ്റകള്‍ക്ക് ദൗർലഭ്യമുണ്ടെങ്കിലും, ഭിന്നശേഷിക്കാരായ നിരവധി സഭാംഗങ്ങൾ നിയമനിർമ്മാണ പ്രക്രിയയിലെ സംഭാവനകളിലൂടെ മികവാര്‍ന്ന ശേഷികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കാഴ്ചവൈകല്യമുള്ള എംപി സാധന ഗുപ്ത, ഗോവ വിമോചന പ്രസ്ഥാനത്തിൽ പങ്കെടുത്ത് കാഴ്ച നഷ്ടപ്പെട്ട പാർലമെന്റേറിയൻ യമുന പ്രസാദ് ശാസ്ത്രി, അഞ്ച് തവണ ലോക്‌സഭാ എംപിയും മുൻ കാബിനറ്റ് മന്ത്രിയുമായ പോളിയോ ബാധിതന്‍ ജയ്‌പാൽ റെഡ്ഡി, ലോക്കോമോട്ടർ വൈകല്യമുള്ള രാജസ്ഥാൻ മുൻ മുഖ്യമന്ത്രി ഹരിദേവ് ജോഷി എന്നിവർ മികച്ച ഉദാഹരണങ്ങളാണ്. പക്ഷേ അവരുടെ പങ്കാളിത്തം പൊതുപ്രവണതയെന്നതിലുപരി വ്യക്തിഗത നേട്ടങ്ങളായാണ് പ്രതിഫലിക്കുന്നത്.
ഈ ഒഴിവാക്കലിന്റെ ചരിത്രപരമായ വേരുകൾ ഭരണഘടനാ അസംബ്ലിയുടെ നടപടിക്രമങ്ങളിൽ കണ്ടെത്താനാകും. അവിടെയും വൈകല്യമുള്ള വ്യക്തികളുടെ പങ്കാളിത്തം പരിമിതമാക്കി. തൽഫലമായി, “പിന്നാക്കാവസ്ഥ“യെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളില്‍ ഭിന്നശേഷി വ്യക്തികൾ നേരിടുന്ന പ്രത്യേക വെല്ലുവിളികളെ പരിഗണിക്കുന്നത് ഒഴിവായി. തുടർന്ന് സുപ്രീം കോടതി തുല്യതാ കോഡ് ഉൾക്കൊള്ളുന്ന അനുച്ഛേദം 15ഉം 16ഉം വ്യാഖ്യാനിക്കുകയും വിവേചനരഹിതമായ നടപടികളുടെ പരിധിയിൽ ഭിന്നശേഷിയെ ഉൾപ്പെടുത്തുകയും അതുവഴി വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം സാധ്യമാക്കുകയും ചെയ്തെങ്കിലും, ഭിന്നശേഷിക്കാര്‍ക്കുള്ള രാഷ്ട്രീയ സ്ഥിരീകരണ നടപടികൾ കാര്യമായ ചർച്ചയ്ക്ക് വിധേയമായില്ല.
അതേസമയം സിവിൽ, രാഷ്ട്രീയ അവകാശ ചട്ടക്കൂടിൽ ഒഴിവാക്കൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് അനുച്ഛേദം 102ഉം 191ഉം. ഇത് “അസ്ഥിരമായ മനസുള്ളവർ” എന്ന് കരുതപ്പെടുന്ന വ്യക്തികളെ രാഷ്ട്രീയ പങ്കാളിത്തത്തിൽ നിന്ന് അയോഗ്യരാക്കുന്നു. “അസുഖബാധിത മനസിന്റെ” സവിശേഷതകളെക്കുറിച്ചുള്ള ഹ്രസ്വമായ ചർച്ചയിൽ, നസീറുദ്ദീൻ അഹമ്മദ് ഈ ആശയത്തെക്കുറിച്ച് ഒരു ശക്തമായ നിരീക്ഷണം നടത്തുകയും അത് വ്യക്തിപരവും സാമൂഹികവുമായ സന്ദർഭങ്ങളെ ആശ്രയിച്ചിരിക്കുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഈ വീക്ഷണം മാനസിക വൈകല്യത്തെക്കുറിച്ചുള്ള സാമൂഹിക മാതൃകയുടെ വികാസത്തെ മുൻധാരണയുള്ളതാക്കി. എങ്കിലും ഭരണഘടനാ അസംബ്ലി അംഗങ്ങൾ കോടതി വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി “അസുഖബാധിത മനസ്” എന്നതിന്റെ നിയമപരമായ നിർവചനം തെരഞ്ഞെടുത്തു.
അസംബ്ലിയിലെ അംഗമായിരുന്ന രോഹിണി കുമാർ ചൗധരി, അസുഖബാധിത മനസുള്ള വ്യക്തികളെ പൂർണമായും ഒഴിവാക്കണമെന്ന് വാദിച്ചുകൊണ്ട്, അത്തരമൊരു അവസ്ഥ ജുഡീഷ്യറി കണ്ടെത്തുന്നതിനെക്കുറിച്ച് ആശങ്കകളുന്നയിച്ചു. അസുഖബാധിത മനസുള്ളവരായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട, അഭയകേന്ദ്രങ്ങളിലും മാനസിക ആശുപത്രികളിലുമുള്ള വ്യക്തികളുടെ പരിമിതമായ അനുപാതം ശ്രദ്ധയില്‍ക്കൊണ്ടുവന്നു. പിന്നീട് ഭരണഘടനാ അസംബ്ലി സമഗ്രമായ ചർച്ച നടത്തിയില്ല. 1935ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട് പോലുള്ള നിയമനിർമ്മാണങ്ങളുടെ മുൻകാല ആവർത്തനങ്ങളെ ആശ്രയിച്ച്, “മനസിന്റെ വെെകല്യം” ഒഴിവാക്കലിനുള്ള സാധുവായ അടിസ്ഥാനമായി അംഗീകരിച്ചു. ഇത് രാഷ്ട്രീയ അവകാശങ്ങളിലും പങ്കാളിത്ത ചട്ടക്കൂടിലും ഭിന്നശേഷിയെക്കുറിച്ചുള്ള ചർച്ചകളുടെ അഭാവത്തിന് കാരണമായി.
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും നിലവിലുള്ള പ്രവർത്തന രീതികളനുസരിച്ച് പലപ്പോഴും നടപടിക്രമങ്ങളില്‍ത്തന്നെ ഒഴിവാക്കലിനെ നിലനിർത്തുന്നു. ഉദാഹരണത്തിന്, നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണത്തിന് ആംഗ്യഭാഷാ വ്യാഖ്യാനം നൽകുന്നില്ല. കൂടാതെ തത്സമയ അടിക്കുറിപ്പില്‍ പിശകുകൾക്ക് സാധ്യതയുള്ള യുട്യൂബ് പോലുള്ള മൂന്നാംകക്ഷി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു. കേള്‍വിപരിമിതിയുള്ള വെസ്റ്റേൺ ഓസ്ട്രേലിയൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഒരഭിമുഖത്തിൽ, നിയമനിർമ്മാണ സഭയിലെ അപര്യാപ്തമായ സൗകര്യം ധനകാര്യം, ആരോഗ്യം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള നിർണായക ചർച്ചകളിൽ നിന്ന് തന്നെ എങ്ങനെ ഒഴിവാക്കി എന്ന് വിവരിച്ചു. ഉചിതമായ സൗകര്യങ്ങൾക്കുവേണ്ടിയുള്ള അവരുടെ വാദമാണ് ഒടുവിൽ സഭയിൽ പ്രവേശനക്ഷമതാ സവിശേഷതകളും ഉപകരണങ്ങളും ഉൾപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
നിയമനിർമ്മാണ നടപടികൾ നേരിട്ടോ അല്ലാതെയോ അവരുടെ താല്പര്യങ്ങളെ ബാധിക്കാൻ സാധ്യതയുള്ളപ്പോൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശബ്ദങ്ങൾക്ക് മുൻഗണന നൽകും എന്നത് സാമാന്യരീതിയാണ്. ഉദാഹരണത്തിന്, വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള പാർലമെന്ററി ചർച്ചകളിൽ, പാർട്ടി വ്യത്യാസമില്ലാതെ വനിതാ പ്രതിനിധികൾക്ക് മുൻഗണന ലഭിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട പ്രതിനിധികളുടെ പങ്കാളിത്തം ബജറ്റുകൾ, ആരോഗ്യ സംരക്ഷണം, ഇൻഷുറൻസ്, ഗതാഗതം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ കൂടുതൽ വിജ്ഞാനപ്രദമായ സംവാദങ്ങൾ വളർത്തും. ഈ ചർച്ചകളിൽ ഭിന്നശേഷിയുള്ളവരുടെ അഭാവം ഒഴിവാക്കലിനും തെറ്റായ തീരുമാനങ്ങൾക്കും കാരണമാകും.
ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം കുറവായത് ദോഷകരമായ സ്റ്റീരിയോടൈപ്പുകളെയും നിലനിർത്തുന്നു. നിയമനിർമ്മാതാക്കൾ പലപ്പോഴും ഭിന്നശേഷി സമൂഹത്തെ വൈകല്യത്താൽ “കഷ്ടപ്പെടുന്നവർ” അല്ലെങ്കിൽ അവസരങ്ങളെക്കാൾ സംരക്ഷണമർഹിക്കുന്ന “നിസഹായരായ ജീവികൾ” ആയി ചിത്രീകരിക്കുകയും ചെയ്യുന്നു. നിയമനിര്‍മ്മാണ സഭകളിൽ ഭിന്നശേഷിക്കാരുടെ ദൃശ്യസാന്നിധ്യം വൈകല്യത്തെ ഒരു ഐഡന്റിറ്റിയായി സാധാരണവൽക്കരിക്കുകയും ഭിന്നശേഷിക്കാരെ അവകാശങ്ങളുള്ള പൗരന്മാരായും അവരുടെ മണ്ഡലങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കാൻ കഴിവുള്ള നേതാക്കളായും സ്ഥിരീകരിക്കുകയും ചെയ്യും.
ഭിന്നശേഷിക്കാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് താഴേത്തട്ടിലുള്ള സമീപനം ഒരു പ്രായോഗികമായ തന്ത്രമാണ്. പ്രാദേശികതലത്തിൽ നേതൃത്വത്തെ വളർത്തിയെടുക്കുമ്പോള്‍, സമൂഹങ്ങൾക്കുള്ളിൽ ഭിന്നശേഷിക്കാരുടെ ദൃശ്യപരത വർധിക്കുക മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുമായി ഇടപഴകാനും രാഷ്ട്രീയ ശ്രേണിയിലൂടെ മുന്നേറാനും കഴിയുന്ന നേതാക്കളുടെ ഒരു നിര വളരുകയും ചെയ്യും. താഴെത്തട്ടിൽ നേതൃത്വത്തെ അംഗീകരിക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ഭിന്നശേഷിക്കാരെ നേതാക്കളായി സംയോജിപ്പിക്കാൻ സഹായിക്കും, ഇത് സംസ്ഥാന, കേന്ദ്ര തലങ്ങളിലേക്കും നയിക്കും. അതോടൊപ്പം, നാമനിർദേശ പത്രികകളിൽ ഒരു ഭിന്നശേഷി സ്റ്റാറ്റസ് കോളം ഉൾപ്പെടുത്താനും തെരഞ്ഞെടുപ്പുകളിൽ ഈ ഐഡന്റിറ്റിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും തെരഞ്ഞെടുപ്പിന് ശേഷം ഭിന്നശേഷിയുമായി ബന്ധപ്പെട്ട വേർതിരിച്ച ഡാറ്റ പ്രസിദ്ധീകരിക്കാന്‍ ഇസിഐയെ പ്രോത്സാഹിപ്പിക്കുകയും വേണം.
(ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.