റോമാ രൂപതയുടെ മെത്രാനും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും സ്വതന്ത്ര പരമാധികാര രാജ്യമായ വത്തിക്കാന്റെ ഭരണാധികാരിയുമായ ഫ്രാൻസിസ് മാര്‍പാപ്പ അന്തരിച്ചു. 88 വയസായിരുന്നു. വത്തിക്കാനിലെ തന്റെ വസതിയായ കാസ സാന്താ മാർത്തയിൽ ഇന്ന് രാവിലെ 7.35 നാണ് (ഇറ്റാലിയൻ സമയം) അന്തരിച്ചത്. നവീകരണത്തിന്റെ വക്താവായി സഭയെ 12 വർഷം നയിച്ച പോപ്പ് ഫ്രാൻസിസ് ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഗതികൾക്കും നിരാലംബർക്കുമായി നിലകൊണ്ട പോപ്പ് കഴിഞ്ഞ ദിവസം പോലും പൊതുവേദികളിൽ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തു.
2013 ഏപ്രിൽ 13നാണ് 266-ാം മാർപാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്റീനക്കാരൻ കർദിനാൾ ഹോർഹെ മരിയോ ബെർഗോഗ്ലിയോ തെരഞ്ഞെടുക്കപ്പെട്ടത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പ സഭയുടെ അമരത്ത് എത്തിയത്. അമേരിക്കയിൽ നിന്നോ തെക്കൻ അർധഗോളത്തിൽ നിന്നോ ഉള്ള ആദ്യത്തെ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. 741 ലെ സിറിയൻ വംശജനായ ഗ്രിഗറി മൂന്നാമനു ശേഷം പോപ്പായി, യൂറോപ്യൻ അല്ലാത്ത ആരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജെസ്യൂട്ട് പുരോഹിതനായിരുന്നു.
1936 ഡിസംബര്‍ 17ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. ഇറ്റലിയില്‍ നിന്ന് കുടിയേറിയതായിരുന്നു കുടുംബം. 1969ല്‍ ജെസ്യൂട്ട് സഭയില്‍ പുരോഹിതനായി അഭിഷിക്തനായി. 1973 മുതല്‍ 79 വരെ അര്‍ജന്റീനയിലെ ഓര്‍ഡറിന്റെ ഉന്നത നേതാവായിരുന്നു. 1992ല്‍ ബ്യൂണസ് അയേഴ്സിന്റെ സഹായ മെത്രാനായും 1998ല്‍ ആര്‍ച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചു. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ബാൽക്കണിയിൽ കഴിഞ്ഞദിവസം ഈസ്റ്റർ ഞായറാഴ്ചയാണ് സഭയുടെ തലവനെന്ന നിലയിൽ അദ്ദേഹം അവസാനം വിശ്വാസികളെ നേരിൽക്കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.