തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചൈനീസ് ജനസംഖ്യയില്‍ ഇടിവ്. ജനസംഖ്യ കഴിഞ്ഞ 12 മാസത്തിനിടെ 13.9 ലക്ഷം കുറഞ്ഞ് 140.8 കോടിയായി. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് (എൻബിഎസ്) കണക്ക് പുറത്തുവിട്ടത്. 2023ല്‍ 140.9 കോടിയായിരുന്നു ചൈനയിലെ ജനസംഖ്യ.
ജനനനിരക്ക് 2023ൽ 1,000 പേർക്ക് 6.39 ആയിരുന്നത് 2024ൽ 6.77 ആയി ഉയർന്നു. കഴിഞ്ഞ വര്‍ഷം 9.54 ദശലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത് ജനിച്ചത്. 1949ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന് ശേഷം രണ്ടാം തവണയാണ് ജനനനിരക്ക് ഇത്രയും താഴുന്നത്. 2023ൽ 11.1 ദശലക്ഷത്തിൽ നിന്ന് 2024ൽ മരണസംഖ്യ 10.93 ദശലക്ഷമായി.
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കുടുംബാസൂത്രണ നയങ്ങള്‍, കുട്ടികളുടെ പരിപാലനച്ചെലവുകള്‍, മാറിവരുന്ന സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവയാണ് ജനസംഖ്യാ ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 1960കൾ മുതൽ നവജാതശിശുക്കളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. എന്നാല്‍ 2016ൽ ഒറ്റക്കുട്ടിനയം പിന്‍വലിച്ചതിനു ശേഷം നേരിയ തോതില്‍ ജനനനിരക്ക് ഉയര്‍ന്നിരുന്നു. 2035 ഓടെ ചൈനയിലെ ജനസംഖ്യ 136 കോടിയായി കുറയുമെന്ന് നേരത്തെ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ജനസംഖ്യ ഗണ്യമായി കുറയുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടതോടെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് പ്രസവ ക്യാഷ് ഇന്‍സെന്റീവ് നല്‍കാന്‍ രാജ്യത്തെ വിവിധ നഗരങ്ങള്‍ പദ്ധതിയിട്ടിരുന്നു. ജനസംഖ്യ അനിയന്ത്രിതമായി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ‘ഒറ്റക്കുട്ടി നയം’ ഉള്‍പ്പെടെയുള്ള ജനസംഖ്യാ നിയന്ത്രണങ്ങളിലേക്ക് രാജ്യം കടന്നത്.
1980 മുതല്‍ 2015 വരെയായിരുന്നു ഇതിന്റെ കാലയളവ്. ജനസംഖ്യാപരമായ പ്രതിസന്ധി സാമ്പത്തിക മേഖലയേയും ബാധിച്ചേക്കാം. മാനുഷിക വിഭവശേഷിയിലുണ്ടാകുന്ന ഇടിവ് ഉല്പാദന, നിര്‍മ്മാണ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കും. പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചത് സര്‍ക്കാരിന് വെല്ലുവിളിയാണ്. 1978ന് ശേഷം ആദ്യമായി വിരമിക്കൽ പ്രായം ക്രമേണ ഉയർത്തുമെന്ന് ചൈന കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 2023ല്‍ ചൈനയില്‍ നടന്ന വിവാഹങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 12.4 ശതമാനം വിവാഹമാണ് ചൈനയില്‍ നടന്നത്. എന്നാല്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് വിവാഹങ്ങള്‍ വൈകാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.