26 March 2025, Wednesday
KSFE Galaxy Chits Banner 2

പോരാട്ടത്തിന്റെ നൃത്തച്ചുവടുകള്‍

പി ആർ സുമേരൻ 
January 26, 2025 8:30 am

മുന്നിലെ ജീവിതം ശുന്യമായപ്പോഴും, മനസിലെ പ്രതീക്ഷ കൈവിടാതെ പൊരുതി നേടിയ വിജയത്തിന് ഏറെ മധുരമുണ്ട്. ജീവിതത്തിലെ ആ സുന്ദര നിമിഷത്തിലെ സന്തോഷത്തിലാണ് ലീമ സാം എന്ന വീട്ടമ്മ. ആ സന്തോഷ വഴികൾ ഇങ്ങനെയാണ്. ആലപ്പുഴ അർത്തുങ്കൽ സ്വദേശിനിയായ കോയി പറമ്പിൽ വീട്ടിൽ ലീമ സാമിന്റെ ബാല്യത്തിൽ തന്നെ ശാസ്ത്രീയ നൃത്തം ഒരു സ്വപ്നമാ യിരുന്നു. അന്ന് അതിനുള്ള സാഹചര്യം ഒന്നുമില്ലായിരുന്നു. നൃത്തം പഠിക്കാൻ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് തടഞ്ഞു. ജനിച്ച് വളർന്ന മതവും വിശ്വാസവും അത് എതിർക്കും. ക്രിസ്ത്യൻ പെണ്ണ് നൃത്തം പഠിക്കണ്ട എന്നായിരുന്നു വീട്ടുക്കാരുടെ അഭിപ്രായം പക്ഷേ, മനസിലെ മോഹം ലീമ അണയാതെ കൊണ്ട് നടന്നു. 

പിന്നെ ഞാൻ ആ മോഹം ഉപേക്ഷിച്ചു. ലീമാ പറയുന്നു കുടുംബത്തിന് താങ്ങും തണലുമായിരുന്ന തന്റെ പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിതമായ വേർപാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. എന്നിട്ടും രണ്ട് കുഞ്ഞുങ്ങളുനായി ജീവിതം തുടർന്നു. വീണ്ടും ഉള്ളിലടക്കി വച്ച മോഹം വീണ്ടും ഉയർത്തെഴുന്നേറ്റത് മുപ്പത്തി ഏഴാം വയസിലും. കഴിഞ്ഞ രണ്ട് വർഷത്തെ കഠിനമായ പരിശ്രമത്തിനോടുവിൽ ആ സ്വപ്നം അവർ യാഥാർഥ്യമാക്കി. അതിവരെ പ്രാപ്തയാക്കിയത് ആത്മമിത്രവും നൃത്ത — സംഗീത അധ്യാപികയുമായ ദീപ്തികൃഷ്ണയാണെന്ന് ലീമ പറയുന്നു.
അരങ്ങേറ്റം ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രധാന ഓഡിറ്റോറിയമായ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തന്നെ ആയിരിക്കണമെന്ന എല്ലാവരുടെയും സ്വപ്നം പോലെ ലീമയ്ക്കുമുണ്ടായിരുന്നു. ആ സ്വപ്നം അങ്ങനെ കഴിഞ്ഞ ദിവസം പൂവണിഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിന്റെ തിളക്കവും അഭിമാനവും ലീമാ സാമിന് വാക്കുകളിൽ മുഴങ്ങുന്നു. 

രണ്ടു പെൺമക്കളാണ് ലീമാ സാമിന്, റെബേക്കായും റൂത്തും. ഒരാൾ ഏവിയേഷനും മറ്റെയാൾ ഒൻപതാം ക്ലാസിലും പഠിക്കുന്നു. ശാസ്ത്രീയ നൃത്തത്തെക്കുറിച്ച് ലീമയ്ക്ക് കൂടുതൽ പഠിക്കണമെന്നുണ്ട്. ലീമയുടെ നൃത്ത അധ്യാപിക ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയും
തൃപ്പൂണിത്തറ ആർ എൽ വി സംഗീത കോളജിൽ നിന്ന് സംഗീതത്തിലും ഭരതനാട്യത്തിലും ബിരുദാനന്തര ബിരുദം നേടിയ കലാകാരിയാണ്.
വളരെ അപൂർവമായി ചിലർക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യം നൃത്ത സംഗീത അധ്യാപികയായ ദീപ്തികൃഷ്ണയ്ക്ക് ഇത്തവണ ലീമയുടെ സൗഭാഗ്യത്തിലൂടെ ലഭിച്ചു. നൃത്തം ചിട്ടപ്പെടുത്തി ഗാനം ആലപിച്ചതും ദീപ്തികൃഷ്ണയാണ്. കേവലം ഒരു നൃത്തം മാത്രമല്ല അരങ്ങേറിയത്. ജീവിത പ്രതിസന്ധികളെ അതിജീവിച്ച ലീമ എന്ന കലാകാരിയുടെ ഒരു കലാജീവിതമാണ് ഇവിടെ തളിരിട്ടത്. ഒപ്പം സ്നേഹത്തിന്റെ പുതിയൊരു ലോകവും നമുക്ക് മുന്നിൽ തുറന്ന് തരുന്നു. യഥാർത്ഥ കലയക്ക് ജാതിയും മതവും ഇല്ലെന്ന് ഈ കലാകാരിയുടെ ജീവിതം തെളിയിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.