29 March 2024, Friday

ഭൂകമ്പങ്ങളില്‍ ആടിയുലഞ്ഞ് തുര്‍ക്കി

Janayugom Webdesk
ഇസ്താംബൂള്‍
February 6, 2023 9:37 pm

പുലര്‍ച്ചെ ഉറക്കമുണരുന്നതിന് മുമ്പുണ്ടായ അ­പ്രതീക്ഷിത ദുരന്തമാണ് തുര്‍ക്കിയിലും സിറിയയിലും രണ്ടാ­യിരത്തിലധികം പേ­­­രുടെ ജീവനെടുത്തത്. സംഭവിക്കുന്നതെന്താണെന്ന് മനസിലാകുന്നതിനു മുമ്പുതന്നെ കെട്ടിടങ്ങള്‍ നിലംപൊത്തി. താമസ സ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടാനുള്ള അവസരം പോലും ആളുകള്‍ക്ക് ലഭിച്ചില്ല. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ തുര്‍ക്കിയിലുണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണിതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. തുര്‍ക്കിയില്‍ അനുഭവപ്പെട്ടിട്ടുള്ള ഭൂകമ്പങ്ങളെല്ലാം കനത്ത നാശനഷ്ടങ്ങളാണ് രാജ്യത്തിനുണ്ടാക്കിയിട്ടുള്ളത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പരിഹാര ശ്രമങ്ങള്‍ വെെകിയത് ദുരന്തങ്ങളുടെ ആക്കം കൂട്ടി. 1939ല്‍ തുര്‍ക്കിയെ നടുക്കിയ ഭൂചലനത്തില്‍ 30,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കിഴക്കന്‍ തുര്‍ക്കിയില്‍ ഭൂകമ്പ­മാപിനിയില്‍ 7.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. 1999 ലുണ്ടായ ഭൂകമ്പത്തില്‍ 17,000 പേര്‍ മരിച്ചു.

ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിന്റെ തെക്ക് ജനസാന്ദ്രതയേറിയ പ്രദേശമായ മർമരയിൽ 45 സെക്കൻഡ് നേ­രമാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. അതേവര്‍ഷം തന്നെ കിഴക്കൻ തുർക്കി നഗരമായ ഡസ്സിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 845 പേർ മരിച്ചു. 2003 മെയില്‍ ഭൂകമ്പ മാപിനിയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കിഴക്കൻ പ്രവിശ്യയായ ബിംഗോളിൽ സ്‌കൂൾ ഡോർമിറ്ററി തകർന്ന് 83 കുട്ടികളടക്കം 167 പേരാണ് കൊല്ലപ്പെട്ടത്. 2010 മാർച്ചില്‍ കിഴക്കൻ പ്രവിശ്യയായ എലാസിഗിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 42 പേർ മരിച്ചു. 2011 ഒക്ടോബറില്‍ കിഴക്കൻ നഗരമായ വാനിൽ രണ്ട് ഭൂചലനങ്ങൾ ഉണ്ടായി. ആദ്യത്തേത് (7.2) ഒക്‌ടോബർ 23നും രണ്ടാമത്തേത് (5.6) നവംബർ ഒമ്പതിനുമാണ് ഉണ്ടായത്.

ഇരു ഭൂകമ്പങ്ങളിലുമായി ആകെ 644 പേർ മരിച്ചു. 2020 ജനുവരിയിലുണ്ടായ, റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ എലാസിഗിൽ 22 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയ, ജോർജിയ, അർമേനിയ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2020 ഒക്‌ടോബർ 30ന് കിഴക്കൻ ഗ്രീസിലും പടിഞ്ഞാറൻ തുർക്കിയിലും 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നു, കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂരിഭാഗം നാശനഷ്ടങ്ങളും ഈജിയൻ റിസോർട്ട് നഗരമായ ഇസ്മിറിലും പരിസരങ്ങളിലുമാണ് സംഭവിച്ചത്.

സഹായങ്ങളുമായി അന്താരാഷ്ട്ര സമൂഹം

ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിക്കും സിറിയയ്ക്കും സഹായങ്ങളുമായി സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തി. ഭൂകമ്പത്തിൽ പരിക്കേറ്റവർക്കും മറ്റ് രോഗികള്‍ക്കും ആവശ്യമായ ആരോഗ്യ സംരക്ഷണം നൽകുന്നതിന് അടിയന്തര മെഡിക്കൽ ടീമുകളുടെ ശൃംഖല സജീവമാക്കിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് പറഞ്ഞു. 76 ഫയർമാൻമാരും എട്ട് റെസ്‌ക്യൂ നായ്ക്കളും അടങ്ങുന്ന രക്ഷാസംഘമായ ഹുസാറിനെ അയയ്‌ക്കുമെന്ന് പോളണ്ട് ആഭ്യന്തര മന്ത്രി മരിയൂസ് കാമിൻസ്‌കി അറിയിച്ചു. 24/7 അത്യാഹിത പ്രതികരണ ഏകോപന കേന്ദ്രം തുർക്കി അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ദുരന്ത നിവാരണ സേനയെ സഹായിക്കുന്നതിനായി എമർജൻസി കോപ്പർനിക്കസ് സാറ്റലൈറ്റ് മാപ്പിങ് സേവനം സജീവമാക്കിയിട്ടുണ്ടെന്നും യൂറോപ്യൻ യൂണിയന്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിഷണര്‍ ജാനസ് ലെനാര്‍സിക് പറഞ്ഞു.

ഇരു രാജ്യങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി അറിയിച്ചു. 100 രക്ഷാപ്രവർത്തകരുമായി രണ്ട് ഐഎൽ-76 വിമാനങ്ങൾ ആവശ്യമെങ്കിൽ തുർക്കിയിലേക്ക് പറക്കാൻ തയ്യാറാണെന്ന് റഷ്യയുടെ എമർജൻസി മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തുർക്കിയിലേക്കും സിറിയയിലേക്കും സന്ദേശങ്ങൾ അയച്ചതായും മന്ത്രാലയം അറിയിച്ചു. വിഭവസമാഹരണം പൂര്‍ത്തിയാകുന്നതോടെ തുര്‍ക്കിയിലേക്ക് സഹായമെത്തിക്കുമെന്ന് ഗ്രീസ് പ്രധാനമന്ത്രി കിറിക്കോസ് മിത്സോതാകിസ് പറഞ്ഞു. സ്പാനിഷ് നഗര രക്ഷാസംഘങ്ങള്‍ തുർക്കിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്ന് സ്പെയിനിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ച് തിരച്ചിൽ നായ്ക്കളും 13 ടൺ സഹായവും സഹിതം 130 പേരടങ്ങുന്ന ഒരു സംഘം തുർക്കിയിലേക്ക് പോകാൻ തയ്യാറാണെന്നും തുർക്കിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും തായ്‌വാനിലെ അഗ്നിശമന വിഭാഗം അറിയിച്ചു. മെഡിക്കൽ, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയ്ക്ക് അടിയന്തര തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

Eng­lish Sum­ma­ry: Pow­er­ful Earth­quakes In Turkey
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.