ലൈബ്രറിയിലേക്കുള്ള എന്റെ വരത്തുപോക്കുകളിലാണ് ഞാൻ അവളെ കണ്ടുതുടങ്ങിയത്. എണ്ണമയമില്ലാത്ത പാറിപ്പറന്ന ചെമ്പൻമുടി അത് അങ്ങിങ്ങ് കെട്ടുപിണഞ്ഞു അഴിയാക്കുരുക്കിൻ ചെറുപന്തുകളായ് ഞാന്നുക്കിടക്കുന്നു. സ്ഥാനം തെറ്റി അലസമായി വാരിച്ചുറ്റിയ ചേലക്കുള്ളിൽ നിന്നും അവളുടെ വീർത്തവയർ തലപൊക്കി നോക്കുന്നുണ്ട്. ആലസ്യത്തിൽ പാതികൂമ്പിയ അവളുടെ കണ്ണ് വഴിവക്കിലെ ചായപ്പീടികയിലാണ്. ഇരുകൈകൾ കൊണ്ടും കണ്ണാടി പോലെ തെളിഞ്ഞു നിൽക്കണ വയറിൽ നഖമുനയാൽ ചിത്രപ്പണികൾ ചെയ്യുന്നുണ്ട്. ചായപ്പീടികയിൽ നിന്നുവാങ്ങിയ ദോശപ്പൊതി അവൾക്ക് നേരെ നീട്ടേണ്ട താമസം ശരവേഗത്തിൽ പൊതി വാങ്ങി ഇരുകൈകൊണ്ടും വാരി കഴിച്ചു തുടങ്ങി. അവളിൽ നിന്ന് പൊങ്ങുന്ന മലമൂത്രത്തിന്റെ മണം എന്റെ മൂക്കിലും വായിലും പരകായ പ്രവേശം നടത്തുന്നുണ്ട്. ഏറെ നേരം അവിടെ നിൽക്കാൻ കഴിഞ്ഞില്ല.
പിന്നീടുള്ള ഓരോ ദിനത്തിലും അവൾക്ക് നേരെ ഞാൻ ദോശ പൊതി നീട്ടി. ഒരിക്കൽ അഴിഞ്ഞു തൂങ്ങിയ ചേലക്കുള്ളിൽ നിന്നും മുഴച്ചു പൊന്തുന്ന ഒരു ചെറു അനക്കം ഞാൻ കണ്ടു. ഭൂമി കാണാത്ത ഉയിരിന്റെ പാദമുദ്രയേറ്റവൾ അറിയാതെ പുളഞ്ഞു നിലത്തമർന്നിരുന്നു. പിറവിക്കായ് ഒരുങ്ങിയ നിറകുംഭത്തെ ഒരുവേള തൊട്ട് നോക്കുവാൻ എൻ ഉള്ളം തുടിച്ചു. എൻ മോഹത്തെ ഹനിക്കുമാ മനുഷ്യഗന്ധം എന്റെ സിരകളിൽ ഓട്ടം തുടങ്ങിയ നിമിഷം ഞാൻ ആറടി മാറി അകന്നു നിന്നു. അവളുടെ ദൈന്യത എന്നെ വല്ലാണ്ട് ചുട്ടുപൊള്ളിക്കുന്നു. പതിവ് പൊതി നൽകി തിരിഞ്ഞു നടക്കുമ്പോൾ എൻ ഉദരത്തിൽ ഭാരമേറും പോലെ കാലുകൾ വെച്ചു പോകുന്നു. അന്ന് രാത്രി എനിക്ക് തീരെ ഉറങ്ങാൻ കഴിഞ്ഞില്ല. അക്ഷരങ്ങൾ പിറക്കുന്ന എന്റെ എഴുത്തുമുറിയുടെ വെളിച്ചം കെട്ടില്ല. പുറത്താർത്തു പെയ്യുന്ന മഴയാണ്. എന്റെ ചിന്തകൾ മുഴുവൻ അവളുടെ വീർത്ത വയറിലാണ്. ആ മുറിയിലെ കനത്ത നിശബ്ദതയെ വെള്ളിടി ഇടയ്ക്കിടെ ഭേദിക്കുന്നു. അക്ഷരം ചുമക്കുന്ന തലച്ചോറിൽ പേറ്റുനോവ് പടരുന്നു. നിമിഷങ്ങൾ ഓരോന്നും കടന്നുപോയിട്ടും ഒരു പുതു പിറവി പോലും എന്റെ കടലാസിൽ പതിഞ്ഞില്ല.
പിന്നെ വൈകിച്ചില്ല, ഒരു കുട പോലും എടുക്കാതെ ആ പെരുമഴയെത്തു ഞാൻ കവലയിലേക്ക് നടന്നു. കാലുകൾ അതിവേഗം സഞ്ചരിച്ചു. കവലയ്ക്ക് ഒത്ത നടുവിലെ ആൽമരച്ചോട്ടിൽ എത്തുമ്പോൾ തന്നെ അവളുടെ നിലവിളി ഞാൻ കേട്ടു. ആ ചെറു കലിങ്കിനടിയിൽ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിനോരത്തുനിന്ന് അവളുടെ കാറിച്ച എന്റെ ചെവികൾ തുരന്നു. കാഴ്ച മറക്കുന്ന ഇരുട്ടിന്റെ മറ ഞങ്ങൾക്കിടയിൽ പരക്കുന്നുണ്ട്. ആ ഒളിമറയുടെ നേരിയ വിടവിലൂടെ ഒഴുകി വന്ന ചുടുചോര എന്റെ ഉടുമുണ്ടിൽ അരുണിമ പടർത്തുന്നതിൻ ഇളംചൂട് ഞാൻ അറിഞ്ഞു. സമയം ഏന്തിവലിഞ്ഞു നീങ്ങുന്നുണ്ട്. അവളുടെ കരച്ചിലിന്റെ ഉന്നതി കൂടി കൂടി വന്നു. ഒടുവിൽ നീണ്ട അലർച്ചയോടെ അവൾ പെറ്റു. കാലിങ്കിനടിയിൽ നിന്നും അവളുടെ കൈ പുറത്തേക്ക് നീണ്ടു ഒരു വട്ടം ഞാൻ കണ്ടു നീണ്ടു നിവർന്ന അക്ഷര കുഞ്ഞ്. അറത്തു മാറ്റാത്ത പൊക്കിൾകൊടിയിൽ ഞാന്നു കിടക്കണ അക്ഷര കുഞ്ഞ്. ഭയം എന്റെ കണ്ണുകളിൽ തളം കെട്ടി. ഞാൻ ദിശ അറിയാതെ ഓടി. പുറകെ അവളും. ഒരു കയ്യിൽ മാതൃ ബന്ധം പറിച്ചെറിയാത്ത കുഞ്ഞുണ്ട്. മറുകയ്യിൽ എന്നോ എനിക്ക് നഷ്ടമായി എന്ന് കരുതി ഉപേക്ഷിച്ച ആ പഴയ ഫൗണ്ടൻ പേനയും. ഒരോ തിരിഞ്ഞു നോട്ടത്തിലും എന്റെ മനുഷ്യത്വത്തിൻ പൊയ്മുഖങ്ങൾ അഴിഞ്ഞു വീണു. പോകെ പോകെ ഞാൻ വെറും മനുഷ്യനായി കുലവും മണവും ഇനവും ഒക്കെ ഉള്ള മനുഷ്യൻ. കണ്ണുകളിൽ ഒളിപ്പിച്ച കാമത്തിന് മാന്യതയുടെ മറ കെട്ടിയ പച്ചയായ മനുഷ്യൻ.
കാലങ്ങൾക്കിപ്പുറം കാരുണ്യവനായ എഴുത്തുകാരൻ എന്ന പദവി ഏറ്റുവാങ്ങുമ്പോ കാണികൾക്കിടയിൽ അവൾ ഇപ്പോഴുമുണ്ട് എനിക്ക് മാത്രം കാണുവാൻ പാകത്തിന് ആറ്റുപോകാത്ത വരണ്ടുണങ്ങിയ പൊക്കിൾ കൊടിയുമായ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.