19 April 2024, Friday

ഏത്തയ്ക്കയ്ക്കും എണ്ണയ്ക്കും വിലകൂടുന്നു: ഉപ്പേരിയുടെ വ്യാജനും വിപണിയില്‍

Janayugom Webdesk
ആലപ്പുഴ
August 28, 2022 6:51 pm

ഏത്തയ്ക്ക, എണ്ണ എന്നിവക്ക് വില വർധിച്ചത് ഉപ്പേരി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. ഒരു മാസത്തിനിടെ ഏത്തയ്ക്കയ്ക്ക് ഇരട്ടിയിലേറെയായി വില. ചിപ്സ് വില കിലോയ്ക്ക് 450ന് അടുത്തെത്തി. വരും ദിവസങ്ങളിൽ ഇനിയും വർദ്ധനവിനാണ് സാദ്ധ്യത.
വയനാട്ടിൽ ഏത്തൻ ഉത്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനവുമാണ് പ്രധാന കാരണം. മേട്ടുപ്പാളയത്തിൽ നിന്നുള്ള ഏത്തയ്ക്കയാണ് ഇപ്പോൾ ചിപ്സിനായി ഉപയോഗിക്കുന്നത്. ഒരുമാസം മുമ്പ് ഏത്തയ്ക്ക കിലോയ്ക്ക് 48 രൂപ ആയിരുന്നപ്പോൾ ചിപ്സ് കിലോഗ്രാമിന് 360 രൂപയായിരുന്നു. ഏത്തൻ വില 70 രൂപയെത്തിയതോടെയാണ് ചിപ്സിന് 400- 420 രൂപയായത്. ഏത്തനൊപ്പം പാമോലിന്റെ വിലയും തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചത് ചിപ്സിനെയും ബാധിച്ചു. റഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് പാമോലിൻ ഇറക്കുമതി ചെയ്യുന്നത്. ഉക്രെയ്ന്‍ യുദ്ധത്തെ തുടർന്ന് പാമോലിന്റെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. സൺഫ്ളവർ ഓയിൽ കിലോയ്ക്ക് 40 രൂപ കൂടി 170 ആയി. വെളിച്ചെണ്ണയുടെ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല. എന്നാൽ പാമോലിനെക്കാൾ കൂടുതൽ എണ്ണ ചെലവാകുന്നതിനാലാണ് വെളിച്ചെണ്ണയിൽ വറുക്കുന്ന ചിപ്സിന് വില കൂടാൻ കാരണം. ഒന്നാം തരം ഏത്തന് കിലോയ്ക്ക് 70 രൂപയാണ്. രണ്ടാംതരം ഏത്തൻ 50 രൂപയ്ക്ക് വരെ ലഭിക്കും. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന ചിപ്സ് കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയുമെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. രണ്ടാംതരം കായ കൊണ്ടുണ്ടാക്കുന്ന ചിപ്സ് ഒന്നാം തരം കായയുടെ ഒപ്പം കലർത്തി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. 

Eng­lish Sum­ma­ry: Prices of oil and rise banana rise: fake chips spreads in the market

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.