കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ കോണ്‍ഗ്രസിന് നേരെ കര്‍ശന നിര്‍ദ്ദേശവുമായി മുസ്ലീംലീഗ്. പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആണ് ശക്തമായി പ്രതികരിച്ച് എത്തിയത്. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണമെന്ന് കോൺഗ്രസ് നേതാക്കളെ അദ്ദേഹം ഓർമ്മിപ്പിച്ചു. അധ്യക്ഷ പദവിയിലെ കെ സുധാകരന്റെ അതൃപ്തിയും കെപിസിസി പുനസംഘടനയിലെ കോൺഗ്രസ് നേതാക്കളുടെ അതൃപ്തിയുമായും ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണം. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓർക്കണം. അത് ലീഗ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും ഉത്തരവാദിത്വമാണ്. അക്കാര്യം എല്ലാ പാർട്ടികളെയും ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞകെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. കൂടിയാലോചന ഇല്ലാതെ യുഡിഎഫ് കൺവീനറെ മാറ്റിയെന്നാണ് ചില നേതാക്കളുടെ വിമർശനം.
കെസി വേണുഗോപാൽ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്നും പരാതിയുണ്ട്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നടക്കം കെ സുധാകരനും തുറന്നടിച്ചിരുന്നു. എന്നാൽ ചർച്ച നടത്തിയില്ലെന്ന സുധാകരന്റെ വാദം എഐസിസി വൃത്തങ്ങൾ ഇപ്പോള്‍ തള്ളി. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്നാണ് എഐസിസി വൃത്തങ്ങൾ വിശദീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.