കശുഅണ്ടി കർഷകരെ സഹായിക്കാനായി തോട്ടണ്ടി സംഭരണ വില വർധിപ്പിക്കാൻ മന്ത്രി തല യോഗത്തിൽ ധാരണയായി. വില നിർണയ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ വർഷം ഒരു കിലോയ്ക്ക് 102 രൂപയായിരുന്നു നൽകിയത്. വർധിപ്പിച്ച വില സംബന്ധിച്ച പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും സംസ്ഥാനത്ത് ഇക്കുറി നാടൻ തോട്ടണ്ടി സംഭരിക്കുക.
ഇതിനുള്ള ചുമതല സഹകരണ സംഘങ്ങൾക്ക് നൽകാനും വ്യവസായ മന്ത്രി പി രാജീവ്, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു. നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനാവശ്യമായ 35 കോടി രൂപ കാഷ്യൂ ബോർഡിന് കേരള ബാങ്ക് നൽകാനും ധാരണയായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ സഹകരണ സംഘം ഭരണസമിതികളുടെയും കാഷ്യൂ കോർപ്പറേഷൻ, കാപെക്സ്, കാഷ്യൂ ബോർഡ് പ്രതിനിധികളുടെയും യോഗം ചേരാൻ ജോയിന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകി.
ജനകീയ കശുഅണ്ടി സംഭരണ യജ്ഞം നടപ്പിലാക്കുക എന്ന നിലയിൽ സംഭരണം വിജയിപ്പിക്കാനാണ് മന്ത്രിതല യോഗം തീരുമാനിച്ചിട്ടുള്ളത്. കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, കാപ്പെക്സ് ചെയർമാൻ ജി ശിവശങ്കരപ്പിള്ള, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് തോട്ടണ്ടി നൽകാൻ സർക്കാർ ഇടപെടൽ വഴിയൊരുക്കും. കാലതാമസമില്ലാതെ തന്നെ തുക കർഷകർക്ക് വിതരണം ചെയ്യുമെന്നും സർക്കാർ ഉറപ്പ് വരുത്തും. പരമാവധി നാടൻ തോട്ടണ്ടി ലഭ്യമാക്കി കാഷ്യൂ കോർപ്പറേഷന്റെയും കാപെക്സിന്റെയും ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ സഹായകരമാണ് പുതിയ തീരുമാനം. തോട്ടണ്ടി ഉല്പാദനം വർധിക്കുന്നതിനൊപ്പം സംഭരണ പ്രക്രിയ കൂടി കാര്യക്ഷമമാവുകയും ചെയ്യും.
english summary; Procurement price of cashewnut will be increased
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.