19 April 2024, Friday

Related news

April 12, 2024
April 1, 2024
March 31, 2024
March 25, 2024
March 10, 2024
February 22, 2024
February 17, 2024
February 16, 2024
February 15, 2024
February 2, 2024

നെതന്യാഹുവിനെതിരെ പ്രതിഷേധം; ഇസ്രയേലില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി, പാര്‍ലമെന്റ് ആക്രമിച്ചു

Janayugom Webdesk
ജറുസലേം
January 9, 2023 9:23 am

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരെ പ്രതിഷേധം. തീവ്രവലതുപക്ഷ കക്ഷികളുടെ സഹായത്തോടെ അധികാരത്തിലേറിയ നെതന്യാഹുവിന്റെ പുതിയ സര്‍ക്കാരിനെതിരെ ശനിയാഴ്ചയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് തീവ്ര വലതുപക്ഷവാദികളായ ബോള്‍സനാരോ അനുകൂലികള്‍. ‘ജനാധിപത്യം അപകടത്തില്‍ ‘, ‘ഫാസിസത്തിനും വര്‍ണവിവേചനത്തിനുമെതിരെ ഒന്നിച്ച് നില്‍ക്കുക ‘എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. 

ഇസ്രയേല്‍ ദേശീയ പതാകയും മഴവില്‍ നിറത്തിലുള്ള പതാകകളുമായി പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കുകയായിരുന്നു. നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പതിവായി ഉപയോഗിക്കാറുള്ള ക്രെെം മിനിസ്റ്റര്‍ എന്നെഴുതിയ ബാനറുകള്‍ ഇത്തവണയും പ്രതിഷേധത്തിലുണ്ടായിരുന്നു.

2022 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച നെതന്യാഹു കഴിഞ്ഞ മാസം അവസാനമാണ് അധികാരമേറ്റത്. തീവ്ര വലതുപക്ഷ കക്ഷികളുടെയും യാഥാസ്ഥിതിക ജൂത പാര്‍ട്ടിയുടെയും പിന്തുണയില്‍ അധികാരമേറ്റ നെതന്യാഹു മന്ത്രിസഭയിലും ഇവര്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. നികുതിവെട്ടിപ്പ് നടത്തിയതിന് ശിക്ഷിക്കപ്പെട്ടവരും പലസ്തീന്‍ വിശ്വാസികളെ കൂട്ടക്കൊല നടത്തിയ ഭീകരനെ ആരാധിക്കുന്നവരും നെതന്യാഹുവിന്റെ മന്ത്രിസഭയിലിടം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഇസ്രയേല്‍ ഭരിച്ച ഭരണാധികാരിയായ നെതന്യാഹുവും അഴിമതി ആരോപണം നേരിടുകയാണ്. 

ഇസ്രയേല്‍ ജനാധിപത്യം അപ്രത്യക്ഷമാവുകയാണെന്നും സുപ്രീംകോടതി നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നലെ പ്രതിഷേധക്കാര്‍ ആരോപിച്ചു. ഭീകരവാദികള്‍ അവരുടെ ആശയങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയാണെന്നും ഇസ്രയേലി പാര്‍ലമെന്റിലെ വലതുപക്ഷ കക്ഷികളുടെ തീരുമാനങ്ങള്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും തീരുമാനങ്ങളല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ അധിനിവേശം നടത്താനും കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കാനുമുള്ള പുതിയ സര്‍ക്കാരിന്റെ നയം പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷസാധ്യത വര്‍ധിപ്പിക്കുന്നതാണ്. കൂടാതെ ഇസ്രയേലിലെ ലെെംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരായി നിയമനിര്‍മ്മാണം നടത്തുമെന്ന പ്രഖ്യാപനം രാജ്യത്തെ ലെെംഗികന്യൂനപക്ഷങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള അവകാശം പാര്‍ലമെന്റിന് നല്‍കുന്ന നയപരിഷ്കരണം പാര്‍ലമെന്റില്‍ പുതിയ നിയമമന്ത്രി അവതരിപ്പിച്ചത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ അട്ടിമറിക്കുന്നതാണ്. പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നതാണ് നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സര്‍ക്കാര്‍.

Eng­lish Summary;Protest against Netanyahu; In Israel, thou­sands took to the streets and stormed the parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.