ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാനത്ത്, സർക്കാരിനെതിരെ ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധം നടത്താനുള്ള സ്വാതന്ത്ര്യം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ അടിയന്തരാവസ്ഥയില്ല. എന്നാൽ ഭയപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് രാജ്യതലസ്ഥാനത്തും നിരവധി സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള എല്ലാ ഇടങ്ങളും ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുകയാണ്. ഇന്ത്യയിലെ സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻകാരും ഏപ്രിൽ 11ന് നടത്തിയ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ ദുരനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. അന്വേഷണത്തിൽ മനസിലാകുന്നത്, സമൂഹത്തിലെ ഒരു സംഘടനയ്ക്കും ഭാവിയിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുക അസാധ്യമായിരിക്കും എന്നാണ്. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫഡറേഷൻ (എഐഎസ്ജിഇസി) കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ നിരവധി പ്രക്ഷോഭങ്ങൾ ഡൽഹിയിൽ സംഘടിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ ഡൽഹി പൊലീസിൽ ഒരു അപേക്ഷ കൊടുക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യേണ്ടി വന്നിട്ടില്ല. എന്നാൽ ഇപ്പോൾ സ്ഥിതി പൂർണമായും മാറിയിരിക്കുന്നു. പാർലമെന്റ് മാർച്ചിന് ഒരു മാസത്തിന് മുമ്പ്, ഡൽഹി പൊലീസിന് നൽകിയ അപേക്ഷയെത്തുടർന്നാണ് അന്വേഷണങ്ങളുടെ ഘോഷയാത്ര ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഓൺലൈനിലൂടെ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകി. തുടർന്ന് ഡൽഹിയിലെ വിവിധ ഏജൻസികളിൽ നിന്നുള്ള അന്വേഷണത്തിന്റെ പ്രളയമായിരുന്നു. സംഘടനയ്ക്ക് രാജ്യത്താകെ എത്ര മെമ്പർഷിപ്പുണ്ട്, ഓരോ സ്റ്റേറ്റിലും എത്ര മെമ്പർഷിപ്പു വീതം, എത്ര പേർ വീതമാണ് ഓരോ സ്റ്റേറ്റിൽ നിന്നും മാർച്ചിൽ പങ്കെടുക്കാൻ എത്തുന്നത്, അതിൽ ട്രെയിനിലൂടെയും ബസിലൂടെയും വിമാനങ്ങളിലൂടെയും വരുന്നവർ എത്രവീതം, അവർ ഡൽഹിയിൽ എന്നെത്തും, എവിടെയൊക്കെയാണ് താമസിക്കുന്നത്, വന്നവരെല്ലാം എന്ന് മടങ്ങിപ്പോകും, സമരത്തിന്റെ ആവശ്യങ്ങൾ എന്തൊക്കെയാണ്, ആര് ഉദ്ഘാടനം ചെയ്യും, ആരൊക്കെ പ്രസംഗിക്കും, അവരുമായി സംഘടനയ്ക്ക് എന്തു ബന്ധമാണുള്ളത്, ദേശീയ സംഘടനയുടെ ഭാരവാഹികൾ ആരൊക്കെ, അവരുടെ ഫോൺ നമ്പറുകൾ, അവരൊക്കെ ഏതൊക്കെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു, സംഘടനയ്ക്ക് രാഷ്ട്രീയ ബന്ധം ഉണ്ടോ, അതിന് നിയമം അനുവദിക്കുന്നുണ്ടോ, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ആവശ്യങ്ങളോടൊപ്പം ‘ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുക, 16-ാം ധനകാര്യ കമ്മിഷൻ ശുപാർശകൾ സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിക്കാൻ കാരണമെന്ത്, സംഘടനയുടെ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്… ഇങ്ങനെ പോയി ചോദ്യങ്ങളുടെ നിര.
ഡൽഹിയിൽ നിന്ന് ഒമ്പത് ഉദ്യോഗസ്ഥരാണ് ഫോണിലൂടെ ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചത്. എല്ലാവരും ഹിന്ദി മാത്രം അറിയുന്നവർ. എല്ലാ ചോദ്യങ്ങൾക്കും ഹിന്ദിയിൽ മറുപടി പറയാൻ ഈ ലേഖകന് കഴിയാതെ വന്നപ്പോൾ, ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ രേഖപ്പെടുത്താനും അവർ മലയാളികളായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അന്വേഷണം ഡൽഹിയിൽ ഒതുങ്ങി നിന്നില്ല. കേരള സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും രണ്ട് പേർ പല പ്രാവശ്യം വിളിച്ചു.
പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഒരു വനിതയും വിളിച്ചു. ഡൽഹിയിൽ നിന്നും നിരന്തരം അന്വേഷണം ഉണ്ടാകുന്നു എന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീടാണ് മനസിലായത്, ഡൽഹിയിൽ നിന്നുള്ള അന്വേഷണം സംഘടനയുടെ മറ്റ് ദേശീയ ഭാരവാഹികളിലും എത്തിയിരുന്നു എന്ന്.
16 സംസ്ഥാനങ്ങളിൽ നിന്നായി 1,650 പേരെ മാർച്ചിൽ പങ്കെടുപ്പിക്കാനാണ് സംഘടന തീരുമാനിച്ചിരുന്നത്. എന്നാൽ 300ൽ കൂടുതൽ പേർ പങ്കെടുക്കുമെങ്കിൽ അനുമതി നൽകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻകാരും ആയതുകൊണ്ടും ‘സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംരക്ഷിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക’ എന്നീ ആവശ്യങ്ങൾ തങ്ങളെക്കൂടി ബാധിക്കുന്നതായതുകൊണ്ടും പ്രവർത്തകരുടെ എണ്ണം അല്പം കൂടിയാലും നിയന്ത്രിക്കില്ല എന്ന് ഒരുദ്യോഗസ്ഥൻ വാക്കാൽ പറഞ്ഞു. എന്നാൽ 300ൽ കൂടുതൽ കസേരകൾ നിരത്തരുതെന്ന് അദ്ദേഹം നിർദേശിച്ചു. സത്യഗ്രഹ പന്തലിന്റെ രണ്ടു വശങ്ങളും പൂർണമായും ബാരിക്കേഡുകൾ കൊണ്ട് പൊലീസ് അടച്ചിരുന്നു. കേരള ഹൗസ് പരിസരത്തുനിന്നാണ് പ്രകടനം ജന്തർമന്ദിറിലേക്ക് നീങ്ങിയത്. പ്രകടനം കടന്നുപോകാൻ പൊലീസ് ബാരിക്കേഡ് മാറ്റിത്തരണമെന്ന നമ്മുടെ അഭ്യർത്ഥന അവർ അംഗീകരിച്ചില്ല. അതിനാൽ പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ ഉൾപ്പെടെ പ്രകടനത്തിൽ പങ്കെടുത്തവരെല്ലാം, ഒറ്റവരിയായി നിന്ന് പൊലീസ് ഏർപ്പെടുത്തിയിരുന്ന മെറ്റൽ ഡിക്റ്റേറ്റർ വഴി കടന്നാണ് സത്യഗ്രഹ പന്തലിൽ എത്തിയത്. യുപിയിൽ നിന്നും വൈകിയെത്തിയ നൂറിലധികം പ്രവർത്തകർക്ക് സത്യഗ്രഹ സ്ഥലത്ത് എത്താൻ കഴിഞ്ഞതുമില്ല.
കേന്ദ്ര ധനകാര്യ വകുപ്പിലെയും ഐഡിയിലേയും ഇഡിയിലേയും ഡൽഹി പൊലീസിലേയും സ്പെഷ്യൽ ബ്രാഞ്ചിലേയും നിരവധി ഉദ്യോഗസ്ഥരും നൂറുകണക്കിന് പൊലീസുകാരും വലിയ ജാഗ്രതയോടെ അവിടെ നിലകൊണ്ടു. അമർജിത് കൗറിന്റെയും ഈ ലേഖകന്റെയും അടക്കമുള്ള പ്രസംഗങ്ങൾ പൂർണമായും അവർ എഴുതിയെടുക്കുകയും റെക്കോഡ് ചെയ്യുകയും ചെയ്തു. എല്ലാ പ്രതിഷേധങ്ങളെയും ഇപ്പോൾ ഇങ്ങനെയാണ് സർക്കാർ നേരിടുന്നതെന്നും കേന്ദ്രവും സംസ്ഥാനവും ഡൽഹി കോർപറേഷനും എല്ലാം ബിജെപിയുടെ നിയന്ത്രണത്തിലായതിനു ശേഷമാണ് പ്രതിഷേധങ്ങൾക്കുള്ള സ്വാതന്ത്ര്യം വല്ലാതെ കുറയാൻ തുടങ്ങിയതെന്നും അമർജിത് കൗർ പറഞ്ഞു. വിവിധ ഏജൻസികളിൽ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരാണ്, കേന്ദ്ര ധനകാര്യ മന്ത്രിക്ക് സംഘടന നൽകിയ നിവേദനത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടത്. എല്ലാവർക്കും അതു നൽകി. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥൻ അപ്പോൾ തന്നെ ഒരു കോപ്പി കൈപ്പറ്റിയതായി രേഖപ്പെടുത്തി സീൽ ചെയ്ത് തരികയും ചെയ്തു. ജമ്മു കശ്മീരിലും യുപിയിലും സർക്കാർ ജീവനക്കാർക്കിടയിൽ നോട്ടീസ് വിതരണം ചെയ്യാനോ റോഡിൽ മുദ്രാവാക്യം വിളിക്കാനോ പോസ്റ്റർ പതിക്കാനോ ബോർഡ് വയ്ക്കാനോ പോലും അവകാശമില്ലാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. യുപിയിൽ സംഘടനാ സ്വാതന്ത്ര്യത്തിന് പൂർണ വിലക്കാണ്. സർക്കാർ ഓഫിസുകളിലെ പകുതിയിലധികം സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്നത്, ബിജെപി സർക്കാർ നേരിട്ട് നിയമിച്ചിരിക്കുന്ന ദിവസ വേതനക്കാരായതിനാൽ സമരക്കാരെ നേരിടുക സർക്കാരിന് എളുപ്പമാണ്. ഈ സ്ഥിതി രാജ്യമാകെ പടരുകയാണ്. എല്ലാ വഴികളിലൂടെയും സ്വാതന്ത്ര്യത്തിന്റെയും അവകാശ പോരാട്ടങ്ങളുടെയും ഇടങ്ങൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ എങ്ങനെയാണ് ‘സ്വതന്ത്ര ഇന്ത്യ’ എന്നു് വിളിക്കുന്നതെന്ന ചോദ്യം രാജ്യമാകെ ഉയരേണ്ട സമയമായിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.