സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് മന്ത്രി പി തിലോത്തമൻ. ഇ‑റേഷൻ കാർഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഭക്ഷ്യധാന്യങ്ങൾ അളവിൽ കുറയാതെ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്. കോവിഡ് കാലം മുതൽ ഇരട്ടിയിലധികം ഭക്ഷ്യ സാധനങ്ങളാണ് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത്. എല്ലാ റേഷൻ കടകളിലും വൈവിധ്യവത്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ‑ആധാർ മാതൃകയിൽ സ്വയം പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നതാണ് ഇലക്ട്രോണിക് റേഷൻ കാർഡ്(ഇ ‑റേഷൻ കാർഡ്). തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് പിഡിഎഫ് രൂപത്തിലുള്ള ഇ- റേഷൻ കാർഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ലഭിക്കും. ഇ‑ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കാനും കഴിയും. ഇ‑റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് (എൻഐസി) ഇ- റേഷൻ കാർഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്.
വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ഡോ. റീന കെ എസ്, ഭക്ഷ്യ സെക്രട്ടറി പി വേണുഗോപാൽ, ഡയറക്ടർ ഹരിത വി കുമാർ, പത്തനംതിട്ട കളക്ടർ എൻ തേജ് ലോഹിത് റെഡ്ഢി, ഐടി മിഷൻ ഡയക്ടർ എസ് ചന്ദ്രശേഖരൻ, റേഷനിംഗ് കൺട്രോളർ റസിയ കെ, എൻഐസി സീനിയർ ടെക്നിക്കൽ ഡയറക്ടർ അജിത് ബ്രഹ്മാനന്ദൻ, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി എസ് റാണി എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY: Public distribution system made transparent: Minister P Thilothaman
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.