പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലാണ് പഞ്ചാബ് പ്രമേയം പാസാക്കിയത്. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്നതാണ് നിയമമെന്ന് സംസ്ഥാന മന്ത്രി ബ്രഹ്മ മോഹിന്ദ്ര അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. പാര്‍ലമെന്റ് പാസാക്കിയ സിഎഎ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിനും സാമൂഹിക അസ്വസ്ഥതയ്ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമായി. പഞ്ചാബും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുള്ളവരും പങ്കെടുത്ത സമാധാനപരമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചതായി പ്രമേയം വായിച്ചുകൊണ്ട് മോഹിന്ദ്ര പറഞ്ഞു.
പൗരത്വം നല്‍കുന്നതിന് മതത്തെ അടിസ്ഥാനമാക്കുന്നത് വിവേചനമാണ്. ചില ജനവിഭാഗങ്ങളുടെ ഭാഷാപരവും സാംസ്‌കാരികവുമായ സ്വത്വത്തെ അപകടപ്പെടുത്താന്‍ സാധ്യതയുള്ള നിയമഭേദഗതിയാണിത്. ഏതെങ്കിലും നിയമം ലംഘിക്കുകയാണെങ്കില്‍ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും സിഎഎ വിഭാവനം ചെയ്യുന്നുവെന്ന് പ്രമേയം വ്യക്തമാക്കി.
നിയമത്തിനെതിരെ കേരളത്തിനൊപ്പം സുപ്രിം കോടതിയിൽ പോരാടുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കി.
ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ പ്രമേയത്തെ പിന്തുണച്ചതും ശ്രദ്ധേയമായി. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ രണ്ടാമത്തെയും കോൺഗ്രസ് ഭരിക്കുന്ന ആദ്യത്തെ സംസ്ഥാനവുമാണ് പഞ്ചാബ്. കേരളം പ്രമേയം പാസാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര സർക്കാരുകളിലെ മുഖ്യമന്ത്രിമാർക്ക് വിഷയത്തിൽ കത്തയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.