യെസ് ബാങ്കിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ രവനീത് ഗില്ലിനെതിരെ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച വൈകിട്ട് ഗില്ലിനെ അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണ സംഘം തയ്യാറായില്ല.ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ (ഡിഎച്ച്എഫ്എൽ) 3700 കോടി നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് ഗില്ലിനെ ചോദ്യം ചെയ്തത്.
3700 കോടി രൂപ നിക്ഷേപം നടത്തിയ ശേഷം ഡിഎച്ച്എഫ്എൽ പ്രോമോട്ടറായ അനിൽ വാധ്വാൻ യെസ് ബാങ്ക് സഹസ്ഥാപകനായ റാണാ കപൂറിന്റെ ഉടമസ്ഥതയിലുള്ള കടലാസ് കമ്പനിയിൽ 600 കോടി രൂപ നിക്ഷേപം നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
റാണാ കപൂർ, ഭാര്യ ബിന്ദു കപൂർ, മക്കളായ റോഷ്നി കപൂർ, രാഖീ കപൂർ, രാധാ കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ 600 കോടി രൂപ സ്വീകരിച്ചുവെന്ന് റാണാ കപൂറിന്റെ റിമാൻഡ് റിപ്പോർട്ടിലും പരാമർശിക്കുന്നു. കപൂറിന്റെ കീഴിൽ ബാങ്കിന്റെ എംഡി ആയും സിഇഒ ആയും ഗിൽ പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം സാമ്പത്തിക തകർച്ചയിലായ യെസ് ബാങ്കിന്റെ മൊറട്ടോറിയം ഈ മാസം പതിനാലോടെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഏപ്രിൽ മൂന്നുവരെ ഒരു മാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എസ്ബിഐ നൽകുന്ന മൂലധനത്തെ ആശ്രയിച്ചായിരിക്കും യെസ് ബാങ്കിന്റെ മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കാൻ സാധിക്കുകയെന്ന് റിസർവ് ബാങ്ക് നിയമിച്ച അഡ് മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ പറഞ്ഞു.മൂലധന സമാഹരണത്തിലൂടെ ബാങ്കിനെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കുറഞ്ഞത് 20, 000 കോടി രൂപയെങ്കിലും ആവശ്യമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ആവശ്യകതയെക്കുറിച്ച് ഒരു എസ്റ്റിമേറ്റ് നൽകാൻ അദ്ദേഹം തയ്യാറായില്ല. ധനസമാഹരണത്തിന്റെ ഭൂരിഭാഗവും ആദ്യ റൗണ്ടിൽ തന്നെ നടക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും 2020 മെയ് 31‑ന് വാർഷിക റിസൾട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഴുവൻ മൂലധന സമാഹരണവും പൂർത്തീകരിക്കാനാണ് പദ്ധതിയെന്നും പ്രശാന്ത് കുമാർ പറഞ്ഞു.പണം ലഭിച്ചാൽ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Questioning yes bank former MD Ravaneet Gil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.