കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് വ്യാപക കൃഷിനാശം. ഒരാഴ്ചയായി ശക്തമായി പെയ്യുന്ന മഴയില്‍ 201 കോടി രൂപയുടെ കൃഷിനാശമാണ് കേരളത്തിലുണ്ടായത്. ആകെ 13.105 ഹെക്ടര്‍ കൃഷിസ്ഥലം നശിച്ചു. 79,315 കര്‍ഷകരെയാണ് കനത്ത മഴ ബാധിച്ചത്. അടുത്ത അഞ്ചുദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിൽ 66 ക്യാമ്പുകളിലായി 1,894 ആളുകൾ താമസിക്കുന്നുണ്ട്. മേയ് 29ന് മാത്രം 19 ക്യാമ്പുകൾ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായയിടങ്ങളിൽ ക്യാമ്പുകൾ തുറക്കുവാനുള്ള നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ താമസിപ്പിക്കാൻ പാകത്തിന് 4000ത്തോളം ക്യാമ്പുകൾ തുറക്കുവാൻ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകൾ പൂർണമായും 181 വീടുകൾ ഭാഗികമായിതകരുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് തിരുവനന്തപുരം ജില്ലയിലാണ്. 3,142 ഹെക്ടര്‍ കൃഷിസ്ഥലമാണ് നശിച്ചത്. 8,585 കര്‍ഷകര്‍ക്കു് 56 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. വയനാട്ടില്‍ 28.85 കോടി, തൃശൂരില്‍ 14.11 കോടി, എറണാകുളത്ത് 14.01 കോടി, പാലക്കാട് ജില്ലയില്‍ 13.42 കോടി, കണ്ണൂരില്‍ 12.84 കോടി, മലപ്പുറത്ത് 12.25 കോടി, ആലപ്പുഴയില്‍ 12.50 കോടി രൂപയുടെയും നഷ്ടമുണ്ടായി. ആലപ്പുഴയില്‍ 13,194 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. കണ്ണൂരില്‍ 9,444 കര്‍ഷകര്‍ക്കും നഷ്ടമുണ്ടായി.
ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്‌തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ച് പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിന് സമീപംസ്ഥിതി ചെയ്യുന്നു. വടക്കുഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിച്ച് ഉച്ചയ്ക്ക് ശേഷം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.