കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രക്ഷോഭം കനക്കുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. 134 വോട്ടുകൾ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിന്റെ വോട്ടുകൾ കൂടി വിക്രമസിംഗെ നേടി.
എന്നാല്‍ വിക്രമസിംഗെയുടെ ഫലം അംഗീകരിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെയ്ക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടർന്ന് വിക്രമസിംഗെയെ താല്‍കാലിക പ്രസിഡന്റായി നിയമിച്ചിരുന്നു.
ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ പാർലമെന്റിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളർച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാൻ കഴിയുമെന്നും റനില്‍ പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിംഗെയ്ക്ക്.
ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസെ പിന്മാറിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. ഇടക്കാല പ്രസിഡന്റായ റെനിൽ വിക്രമസിംഗെ, സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡള്ളസ് അലഹപ്പെരുമെ, ഇടതുപക്ഷ സ്ഥാനാർത്ഥി അനുര കുമാര ദിസനായകെ എന്നിവരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വിജയസാധ്യത കുറവാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സജിത് പ്രേമദാസെയുടെ പിന്മാറ്റം. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡള്ളസ് അലഹപ്പെരുമെയ്ക്ക് പ്രേമദാസെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ വാർത്താ വിതരണ മന്ത്രിയായിരുന്ന ഡള്ളസ് 10 എംപിമാരുമായാണ് പാർട്ടി വിട്ടത്.
രാജപക്സെ കുടുംബം വിക്രമസിംഗെയെ ശക്തമായി പിന്തുണയ്ക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും പാർട്ടി അംഗങ്ങൾക്കിടയിലെ ഭിന്നത വോട്ടിൽ പ്രതിഫലിക്കുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുവെയാണ് ഇന്ന് നടന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുതിയ ശ്രീലങ്കൻ പ്രസിഡന്റായി വിക്രമസിംഗെയെ തെരഞ്ഞെടുത്തിരിക്കുന്നത്.
English summary;Ranil Wickremesinghe is the new President of Sri Lanka
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.