23 April 2024, Tuesday

Related news

April 5, 2024
April 5, 2024
April 2, 2024
March 21, 2024
March 1, 2024
February 8, 2024
January 31, 2024
December 1, 2023
November 29, 2023
November 18, 2023

ആര്‍ബിഐയുടെ റിപ്പോര്‍ട്ട്: നിഷ്ക്രിയ ആസ്തി കുതിച്ചുയരും

Janayugom Webdesk
മുംബൈ
December 29, 2021 10:13 pm

രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി വന്‍ തോതിൽ വർധിക്കാൻ സാധ്യതയെന്ന് റിസർവ് ബാങ്ക് ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി ഏല്പിച്ച സാമ്പത്തിക പ്രതിസന്ധിയെ നിഷ്ക്രിയ ആസ്തിയിലെ വര്‍ധന രൂക്ഷമാക്കുമെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

2022 സെപ്റ്റംബറോടെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 9.5 ശതമാനമായി ഉയര്‍ന്നേക്കുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ നിഷ്ക്രിയ ആസ്തി 6.9 ശതമാനമാണ്. ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മാര്‍ച്ചിലെ 7.3 ശതമാനത്തില്‍ നിന്നുമാണ് സെപ്റ്റംബറില്‍ 6.9 ശതമാനമായി കുറഞ്ഞത്. ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ അടിസ്ഥാന കണക്കുകള്‍ പരിഗണിച്ചാല്‍ നിഷ്ക്രിയ ആസ്തിയിലെ വര്‍ധന 8.1 ശതമാനമാകുമെന്നും സമ്മര്‍ദ്ദം വര്‍ധിച്ചാല്‍ ഇത് 9.5 ശതമാനമാകുമെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 8.8 ശതമാനത്തില്‍ നിന്നും 10.5 ശതമാനമായി ഉയരാനിടയുണ്ട്. ഒമിക്രോണ്‍ ആഘാതം കടുത്തതാണെങ്കില്‍ ഇത് 14.4 ശതമാനംവരെയാകാമെന്നും ആര്‍ബിഐ കണക്കുകൂട്ടുന്നു. സ്വകാര്യബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 4.6 ശതമാനത്തില്‍ നിന്നും 5.2 ശതമാനമാകും. ഇതിലും മൂന്ന് ശതമാനത്തിലേറെ വര്‍ധനവ് ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആഭ്യന്തരമായി വാക്സിനേഷനിലെ പുരോഗതി കോവിഡ് രണ്ടാം തരംഗത്തിന് ശേഷം വീണ്ടെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ വകഭേദമായ ഒമിക്രോണ്‍ സമ്പദ്ഘടനയ്ക്ക് അടുത്ത വെല്ലുവിളിയായി മാറി. ചെറുകിട‑ഇടത്തരം-സൂക്ഷ്മ സംരംഭങ്ങള്‍ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കോർപ്പറേറ്റ് മേഖല ശക്തി പ്രാപിക്കുകയും ബാങ്ക് വായ്പാ വളർച്ച മെച്ചപ്പെടുകയും ചെയ്യുന്നു.

സമ്മര്‍ദ്ദത്തിനിടയിലും ഷെഡ്യൂള്‍ഡ്, വാണിജ്യ ബാങ്കുകളുടെ മൂലധനാടിത്തറ ദൗര്‍ബല്യം പ്രകടമാക്കുന്നില്ലെന്നും ആര്‍ബിഐ വിലയിരുത്തുന്നു. മൂലധനവും അപകടസാധ്യതയുള്ള ആസ്തിയും തമ്മിലുള്ള അനുപാതം (സി‌ആർ‌ആർ) 16.6 ശതമാനമായി ഉയർന്നിട്ടുണ്ട്. 2021 സെപ്റ്റംബറിൽ ഇവയുടെ പ്രൊവിഷനിംഗ് കവറേജ് റേഷ്യോ (പിസിആർ) 68.1 ശതമാനമായും ഉയർന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

എഴുതിത്തള്ളിയത് 2.08 ലക്ഷം കോടി

 

മുംബൈ: 2020–21 സാമ്പത്തിക വര്‍ഷത്തില്‍ 2.08 ലക്ഷം കോടി എഴുതിത്തള്ളിയതിലൂടെയാണ് ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയില്‍ താരതമ്യേന കുറവുണ്ടായത്. പൊതുമേഖലാ ബാങ്കുകള്‍ 1.34 ലക്ഷം കോടിയും സ്വകാര്യ ബാങ്കുകള്‍ 70,000 കോടിയും എഴുതിത്തള്ളിയിട്ടുണ്ട്. പത്തുവര്‍ഷം കൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയ നിഷ്ക്രിയ ആസ്തികള്‍ 11.68 ലക്ഷം കോടിയാണെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു.

Eng­lish Sum­ma­ry: RBI report: Non-per­form­ing assets (NPAs) are on the rise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.