ഭീകരവാദത്തിലും കശ്മീർ പ്രശ്നത്തിലുമടക്കം സമഗ്ര ചർച്ചക്ക് തയ്യാറെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ നിർദേശം ഇന്ത്യ തള്ളി. പാകിസ്ഥാനുമായി ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചക്ക് തയ്യാറാണ്. എന്നാൽ മറ്റ് വിഷയങ്ങളിലൊന്നും ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഈ അവസരം ഉപയോഗിച്ച് ചർച്ചകൾ വീണ്ടും തുടങ്ങാനും അതിന് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ആർജിക്കാനുമാണ് പാകിസ്ഥാന്റെ ശ്രമമെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയുമായി സമഗ്ര ചർച്ചയ്ക്ക് തയ്യാറെന്ന് ഇന്നലെ രാവിലെയാണ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. മോഡിയോട് സംസാരിക്കാനും താൻ തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. പിന്നാലെ പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധറും ഇക്കാര്യം ആവർത്തിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ഇന്നലെ എസ് ജയശങ്കർ പറഞ്ഞ നിലപാടിൽ ഉറച്ച് നില്‍ക്കുകയാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
സൈനിക നടപടി അവസാനിപ്പിക്കാൻ നടന്ന ചർച്ചകൾ തല്‍ക്കാലം സേനാ തലത്തിൽ മതിയെന്നാണ് ഇന്ത്യയുടെ തീരുമാനം. രണ്ട് ഡിജിഎംഒമാരും ഇനി ഞായറാഴ്ച ചർച്ച നടത്തും. അതുവരെ വെടിനിര്‍ത്തൽ തുടരാനാണ് തീരുമാനം.അതിനിടെ സിന്ധു നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാനിലേക്ക് ജലമെത്തുന്നത് തടയാൻ ഇന്ത്യ നടപടി കടുപ്പിച്ചു. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ബാഗ്ലിഹാർ, സലാൽ അണക്കെട്ടുകൾ എല്ലാമാസവം ശുദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ശുദ്ധീകരണം നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പാകിസ്ഥാനിലേക്ക് ജലം എത്തുന്നതിന് തടയിടാനാണ് അണക്കെട്ടുകൾ പ്രതിമാസം ശുദ്ധീകരിക്കാൻ ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്.
പാകിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ നടപടികളുമായി ഇന്ത്യ. വിദേശരാജ്യങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ അയച്ചേക്കും. വിദേശ മാധ്യമങ്ങളെയും സംഘം കാണും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ സംഘം ഈ മാസം 23ന് തിരിച്ചേക്കുമെന്നാണറിയുന്നത്. ഒരു പ്രതിനിധി സംഘത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നയിക്കുമെന്നും സൂചനയുണ്ട്. ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി, അസദുദ്ദിന്‍ ഒവൈസി തുടങ്ങിയവരും സംഘത്തിലുണ്ടായേക്കും. കോണ്‍ഗ്രസ് എന്നും ദേശീയതാല്പര്യത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപി നിലപാടിനെയാണ് എതിര്‍ക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.അതേസമയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ടെന്നും ഇതിനായി പ്രത്യേക സമ്മേളനത്തിന്റെ ആവശ്യമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.