
സംസ്ഥാനത്തെ സ്കൂളുകളിലെ കായിക അധ്യാപക‑വിദ്യാർത്ഥി അനുപാതം പുനഃക്രമീകരിച്ചു. നിബന്ധനകൾക്ക് വിധേയമായി ക്ലാസുകളിലെ അധ്യാപക‑വിദ്യാർത്ഥി അനുപാതം 1: 300 ആയി പുനഃക്രമീകരിക്കാനാണ് തീരുമാനം. ഇന്നലെ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കായിക അധ്യാപകരുടെ സംരക്ഷണത്തിനായി സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കൈക്കൊണ്ട തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിക്കാനും യോഗം തീരുമാനിച്ചു. 1:500 ആണ് നിലവിലെ അനുപാതം. 2017 സെപ്റ്റംബർ ഏഴിലെ സർക്കാർ ഉത്തരവ് പ്രകാരം 2017–18 അധ്യയന വർഷം സംരക്ഷണത്തിന് അർഹതയുണ്ടായിരുന്നതും എന്നാൽ കേരള വിദ്യാഭ്യാസ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവരുമായ കായിക അധ്യാപകരെ സംരക്ഷിക്കുന്നതിനായാണ് അനുപാതം പുന:ക്രമീകരിച്ചത്. യു പി വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണത്തിനായി 1: 300 എന്ന അനുപാതം കണക്കാക്കുമ്പോൾ തസ്തിക നഷ്ടപ്പെടുന്ന കായിക അധ്യാപകരെ പ്രസ്തുത സ്കൂളിലെ എൽപി വിഭാഗം കൂടി ക്ലബ്ബ് ചെയ്ത് സംരക്ഷിക്കും. ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണത്തിന് പത്താം ക്ലാസിലെ പിരീഡുകളുടെ എണ്ണവും കൂടി പരിഗണിക്കും.
യുപി വിഭാഗം കൂടിയുള്ള ഹൈസ്കൂളുകളിൽ, ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകനെ പ്രസ്തുത സ്കൂളിലെ യുപി വിഭാഗത്തിൽ കൂടി ക്ലബ്ബ് ചെയ്ത് സംരക്ഷിക്കും. അനുപാതം കുറച്ച് സംരക്ഷണം നൽകിയിട്ടുള്ള കായിക അധ്യാപകരെ അവരുടെ കാറ്റഗറിയിൽ തൊട്ടടുത്ത് വരുന്ന ഒഴിവുകളിൽ തന്നെ ക്രമീകരിക്കാനാണ് തീരുമാനം. ഈ തീരുമാനങ്ങൾ കായിക അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ സുഗമമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.