ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകമായ ജാലിയന്‍വാലാ ബാഗിന്റെ നവീകരണം ചരിത്രരേഖകളെ മായ്ച്ചുകളയാനുള്ള ശ്രമമാണെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ അമൃത്‌സറില്‍ സ്ഥിതി ചെയ്യുന്ന ജാലിയന്‍വാലാ ബാഗ് നവീകരിച്ച സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്. ഗ്ലോബല്‍ ആന്റ് ഇംപീരിയല്‍ ഹിസ്റ്ററിയിലെ പ്രൊഫസറായ കിം എ വാഗ്‌നര്‍ ആണ് നവീകരണത്തെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത്. ജാലിയന്‍വാലാ ബാഗ് ഉദ്യാനത്തിലേക്കുള്ള നടപ്പാതയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കിമ്മിന്റെ ട്വീറ്റ്.
ജാലിയന്‍വാലാബാഗ് സ്മാരകം നവീകരിച്ചുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഇതിനർത്ഥം സംഭവത്തിന്റെ അവസാന സൂചനകൾ ഫലപ്രദമായി മായ്ച്ചു എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ് പങ്കുവച്ചത്. ജാലിയാന്‍വാലാ ബാഗ് സമരത്തെ ക്കുറിച്ച് അദ്ദേഹത്തിന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ കുറിച്ചിട്ടുള്ള പ്രസക്ത ഭാഗങ്ങളും ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു. ചരിത്ര സ്മാരകം ഇപ്പോള്‍ തീര്‍ത്തും ചരിത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കിമ്മിന്റെ ട്വീറ്റിനു പിന്നാലെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ‘ഞങ്ങളുടെ ചരിത്രത്തെ മായ്ച്ചു’ എന്നാണ് ബ്രിട്ടണിലെ ബിര്‍മിങ്ഹാം എഡ്ജ്ബാസ്റ്റണ്‍ ലേബര്‍ എംപി പ്രീത് കൗര്‍ ഗില്‍ കിമ്മിന്റെ ട്വീറ്റിന് മറുപടി നല്‍കിയത്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവത്തോടുള്ള അനാദരവാണ് നവീകരണം എന്നായിരുന്നു മറ്റൊരു ട്വീറ്റ്. നവീകരണത്തിന്റെ പേരില്‍ മോഡി സര്‍ക്കാര്‍ ചരിത്രത്തെ മായ്ച്ചുകളഞ്ഞു. ജാലിയാന്‍വാലാ ബാഗ് പോലുള്ള ഒരു സ്ഥലത്തെ അലങ്കരിക്കാനുള്ള ചിന്ത ആരുടേതാണെന്നും ചോദ്യമുയര്‍ന്നു.
ജാലിയന്‍വാലാ ബാഗ് വെടിവയ്പ്പുണ്ടായ ഇടുങ്ങിയ ഇടനാഴിക്ക് പുതിയ രൂപം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇവിടെ കൊത്തുപണികളും മറ്റും നടത്തി സ്മാരകത്തിന്റെ അസ്തിത്വം തന്നെ നശിപ്പിച്ചു. കൂടാതെ തുറന്ന ഇടനാഴിയുടെ മുകള്‍വശം ചില്ലിട്ട് മൂടിയിട്ടുമുണ്ട്. ജാലിയൻവാലാ ബാഗിൽ നടന്ന സംഭവങ്ങളുടെ ചരിത്രപരമായ പ്രാധാന്യം പ്രദർശിപ്പിക്കുന്നതിന് പരിസരത്തെ ഉപയോഗശൂന്യമായ കെട്ടിടങ്ങളില്‍ നാല് പുതിയ ഗാലറികൾ നിർമ്മിച്ചിട്ടുണ്ട്. സിഖ് ആത്മീയ നേതാവ് ഗുരുനാനാക് ദേവ്, സിഖ് യോദ്ധാവ് ബന്ദ സിങ് ബഹാദൂർ, മഹാരാജ രഞ്ജിത് സിങ് തുടങ്ങിയവരുടെ പ്രതിമകളും നവീകരണത്തില്‍ ഉൾപ്പെടുന്നു.
ENGLISH SUMMARY:Renovation of Jallianwala Bagh Memorial; The BJP is also erasing historical events
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.