
അമേരിക്കൻ പ്രതികാര ചുങ്കം വ്യാവസായിക തൊഴിൽ മേഖലകളിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ യോഗം മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരം നിലപാടുകളോട് പ്രധാനമന്ത്രി അപകടകരമായ നിസംഗത പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാണയവും സ്റ്റാമ്പും ഇറക്കി ആർഎസ്എസിനെ മഹത്വവൽക്കരിക്കുവാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാതെ ഒന്നിലധികം തവണ മാപ്പ് അപേക്ഷിച്ചവർ സ്വാതന്ത്ര്യസമര ചരിത്രം തിരുത്തുവാനുള്ള തീവ്ര ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് മുൻഗണന നൽകുകയെന്നതാണ് എൽഡിഎഫ് നയം. കൃഷി, ഭക്ഷ്യ വിതരണം, പൊതുജനാരോഗ്യം, പരമ്പരാഗത വ്യവസായം, വിദ്യാഭ്യാസം, പട്ടികജാതി പട്ടികവർഗ സംരക്ഷണം തുടങ്ങിയ മേഖലകൾക്കാണ് മുന്തിയ പരിഗണന നൽകേണ്ടത്.
കേന്ദ്രസർക്കാർ ഈസ് ഓഫ് ഡൂയിങ്ങിന്റെ പിന്നാലെ പായുവാൻ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുകയാണ്. ഈസ് ഓഫ് ഡൂയിങ് ലോക ബാങ്ക് കാഴ്ചപ്പാടാണെന്ന വസ്തുത വിസ്മരിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി.
ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ വിജയൻ കുനിശേരി, കെ എസ് ഇന്ദുശേഖരൻ നായർ, താവം ബാലകൃഷ്ണൻ, സി പി മുരളി, കെ വി കൃഷ്ണൻ, വി ബി ബിനു, പി സുബ്രഹ്മണ്യം, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആർ സജിലാൽ, പി കെ മൂർത്തി, കെ സി ജയപാലൻ, കെ മല്ലിക, സി കെ ശശിധരൻ, പി വി സത്യനേശൻ, എലിസബത്ത് അസീസി, സിപിഐ നേതാക്കളായ കെ പി സുരേഷ് രാജ്, സുമലത മോഹൻദാസ്, എഐടിയുസി ജില്ലാ പ്രസിഡന്റ് പി ശിവദാസൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.