റവന്യൂ ജീവനക്കാരുടെ ദീർഘകാലമായുള്ള വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ (കെആർഡിഎസ്എ) ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഇന്നലെ നടന്ന റവന്യു ജീവനക്കാരുടെ പണിമുടക്ക് സമ്പൂർണ്ണ വിജയമായി. ലാന്റ് റവന്യു കമ്മീഷണറേറ്റ് മുതൽ വില്ലേജുകൾ വരെയുള്ള ഓഫീസുകളിലെ ജീവനക്കാർ ഒന്നടങ്കം പണിമുടക്കി പങ്കാളികളായി.
ആഭ്യന്തര വകുപ്പ് ‘ഡയസ്നോൺ’ പ്രഖ്യാപിച്ച് ഉത്തരവിറക്കുകയും പൊലീസിനെ ഉപയോഗിച്ച് പണിമുടക്ക് പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും സംസ്ഥാനത്തെ റവന്യു ഓഫീസുകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. സംസ്ഥാനത്തെ 18,618 റവന്യു ജീവനക്കാരിൽ 14,964 പേരും പണിമുടക്കിൽ പങ്കെടുത്തു. 80.37 ശതമാനം വരും. സംസ്ഥാനത്തെ 1,541 വില്ലേജ് ആഫീസുകളിൽ 888 എണ്ണവും പൂർണ്ണമായും അടഞ്ഞുകിടന്നു. കളക്ട്രേറ്റുകൾ താലൂക്ക് ആഫീസുകൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു. ധനകാര്യ വകുപ്പ് ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ചാണ് സംഘടന പണിമുടക്ക് നടത്തിയത്. പണിമുടക്ക് സമ്പൂർണ്ണ വിജയമാക്കിയ റവന്യു ജീവനക്കാരെ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.
റവന്യു വകുപ്പിനെ സർക്കാർ നിരന്തരമായി അവഗണിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ജീവനക്കാർ പണിമുടക്കിലൂടെ പ്രകടിപ്പിച്ചതെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പണിമുടക്കിയ ജീവനക്കാർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനവും മാർച്ചും നടത്തി. സമ്പൂർണ്ണ പണിമുടക്ക് സർക്കാർ ഉൾക്കൊള്ളണമെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയ്ക്ക് തയ്യാറാകണമെന്നും ജോയിന്റ് കൗൺസിൽ ചെയർമാൻ ജി മോട്ടിലാലും ജനറൽ സെക്രട്ടറി എസ് വിജയകുമാരൻ നായരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
English Summary; Revenue workers’ strike
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.